Site icon Janayugom Online

കുപ്രചരണങ്ങള്‍ നടത്തുന്നവരുടെ വായടപ്പിച്ച് റേഷന്‍ കൈപ്പറ്റിയവരുടെ എണ്ണത്തില്‍ ഇന്ന് റെക്കാര്‍ഡ് വര്‍ധന

G R Anil

സംസ്ഥാനത്ത് റേഷന്‍ കൈപ്പറ്റിയവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. ഇന്ന് 12.30 വരെ സംസ്ഥാനത്ത് 3,60,225 പേര്‍ റേഷന്‍ വിഹിതം കൈപ്പറ്റിതായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. റേഷന്‍ കൈപ്പറ്റിയവരുടെ എണ്ണത്തില്‍ ഇത് സമീപകാല റെക്കാര്‍ഡാണ്. എന്നാല്‍ റേഷന്‍ വിതരണത്തില്‍ ഇപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടെന്ന് വരുത്തി തീര്‍ക്കുവാന്‍ ചില ശക്തികള്‍ ശ്രമം നടത്തുന്ന വിവരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. സംസ്ഥാനത്ത് ഒരു ദിവസം റേഷന്‍ വിഹിതം കൈപ്പറ്റുന്ന കാര്‍ഡ് ഉടമകളുടെ ശരാശരി എണ്ണം 3.5 ലക്ഷത്തിനും 4 ലക്ഷത്തിനും ഇടയിലാണ്.
ഇന്ന് റേഷന്‍ വിഹിതം കൈപ്പറ്റിയവരുടെ എണ്ണം മാത്രം എടുത്താല്‍ തന്നെ ഇവര്‍ നടത്തുന്ന കുപ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കാണുവാന്‍ കഴിയും.

സംസ്ഥാനത്തെ ഏതെങ്കിലും റേഷന്‍ കടയില്‍ നെറ്റ് വര്‍ക്ക് സംബന്ധമായ തടസ്സം കൊണ്ട് റേഷന്‍ വിതരണത്തില്‍ വേഗതകുറവ് ഉണ്ടായിട്ടുണ്ടെങ്കില്‍ അത്തരം വിഷയത്തെ പര്‍വ്വതീകരിച്ച് സംസ്ഥാനത്തെ റേഷന്‍ വിതരണം മുഴുവന്‍ തടസ്സപ്പെട്ടിരിക്കുന്നു എന്ന തരത്തിലുള്ള പ്രചാരണം ഖേദകരമാണ്. ഇത്തരം കുപ്രചരണങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്ക പരത്തുമെന്നതിനാല്‍ വസ്തുത പരിശോധിച്ച് ഇക്കാര്യത്തിലുള്ള സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തുവാന്‍ മാധ്യമങ്ങള്‍ തയ്യാറാകണമെന്ന് മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് 2022 ജനുവരി 13 മുതല്‍ നടപ്പിലാക്കിയിരുന്ന സമയക്രമീകരണം പൂര്‍ണ്ണമായി പിന്‍വലിച്ചുകൊണ്ട് ഇന്ന് മുതല്‍ സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും രാവിലെ 8.30 മുതല്‍ 12.30 വരെയും വൈകുന്നേരം 3.30 മുതല്‍ 6.30 വരെയും പ്രവര്‍ത്തിച്ച് വരുന്നു. റേഷന്‍ വിതരണത്തിനുള്ള സാങ്കേതിക സംവിധാനങ്ങള്‍ എല്ലാം തന്നെ പൂര്‍‌ണ്ണതോതില്‍ പ്രവര്‍ത്തിച്ചു വരുന്നതായി നാഷണല്‍ ഇന്‍ഫര്‍മാറ്റിക്ക് സെന്ററും (NIC) സ്റ്റേറ്റ് IT മിഷനും പരിശോധന നടത്തി ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: Today, there is a record increase in the num­ber of peo­ple who receive rations through the mouths of propagandists

You may like this video also

Exit mobile version