ആന്ധ്രാപ്രദേശിലെ മംഗളഗിരിയിൽ ടിവിയുടെ ശബ്ദം കുറയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. ഭാര്യയുടെ കുത്തേറ്റ് 27 കാരനായ ഷെയ്ഖ് അഹമ്മദ് ആണ് മരിച്ചത്. എസി മെക്കാനിക്കായിരുന്ന അഹമ്മദ് ഭാര്യയോടൊപ്പം മംഗളഗിരിയിലെ ടിഡ്കോ ഹൗസിംഗ് കോളനിയിലാണ് താമസിച്ചിരുന്നത്.
വീട്ടിൽ ടിവി കാണുന്നതിനിടെ ശബ്ദം കുറയ്ക്കണമെന്ന് അഹമ്മദ് ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി ദമ്പതികൾ തമ്മിൽ വാക്കേറ്റമുണ്ടായി. തർക്കം കൈവിട്ടുപോയതോടെ ഭാര്യ കത്തിയെടുത്ത് അഹമ്മദിനെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കത്തേറ്റ് പരിക്കേറ്റ അഹമ്മദിനെ ഉടൻ തന്നെ അയൽവാസികൾ വിജയവാഡയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ മംഗളഗിരി പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. ദമ്പതികൾക്കിടയിൽ മുൻപും ഇത്തരത്തിൽ കലഹങ്ങൾ ഉണ്ടായിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

