Site iconSite icon Janayugom Online

ഇന്ത്യയുമായുള്ള ബന്ധം കൈകാര്യം ചെയ്യുന്നതില്‍ ട്രംപിന് പിഴവ് പറ്റിയെന്ന് ടോണി ആബട്ട്

ഇന്ത്യയുമായുള്ള ബന്ധം കൈകാര്യം ചെയ്യുന്നതില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പിഴവുകള്‍ പറ്റിയെന്ന് ഓസ്ട്രേലിയന്‍ മുന്‍ പ്രധാനമന്ത്രി ടോണി ആബട്ട്. ട്രംപിന്റെ വിദേശനയത്തെ താൻ പൂർണമായി പിന്തുണയ്ക്കുന്നില്ലെന്നും ടോണി ആബട്ട് പറഞ്ഞു. ശിക്ഷാപരമായ തീരുവകൾ, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തർക്കം പരിഹരിച്ചതായുള്ള അവകാശവാദം, പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീറിന് വൈറ്റ് ഹൗസിൽ ആതിഥേയത്വം നൽകിയത് തുടങ്ങിയ നടപടികൾ ഇന്ത്യയുമായുള്ള ബന്ധത്തിൽ ട്രംപ് വരുത്തിയ പിഴവിന് ഉദാഹരണങ്ങളാണെന്നും എൻഡിടിവിയോട് സംസാരിക്കവെ അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രംപ് ഫെബ്രുവരിയിൽ പ്രഖ്യാപിച്ച വ്യാപാരക്കരാർ ഇന്ത്യയുമായുള്ള മുൻകാല സംഘർഷങ്ങളിൽ നിന്നുള്ള ഭാഗിക പിന്മാറ്റമായി തോന്നിയതായും ആബട്ട് പറഞ്ഞു. ഇറാനെതിരെയുള്ള യുഎസ്-ഇസ്രയേൽ യുദ്ധത്തെ കുറിച്ചും ആബട്ട് പ്രതികരിച്ചു. ഇറാനിൽ ഭരണമാറ്റം ഉണ്ടാകുമോയെന്ന് ഉറപ്പിച്ച് പറയാനാകില്ലെന്നും ഇറാൻ ഭരണകൂടത്തിന് രാജ്യത്തിലെ ജനതയുടെ ഭൂരിഭാഗത്തിന്റെ മേൽ വലിയ സ്വാധീനമുണ്ടെന്നും അത് ശക്തമായി തന്നെ തുടരുമെന്നും ആബട്ട് പറഞ്ഞു. എങ്കിലും നിലനിൽക്കുന്നതോ അല്ലെങ്കിൽ പുതുതായി ഉയർന്നുവരുന്നതോ ആയ ഭരണകൂടത്തിന് മുൻപുണ്ടായിരുന്ന അതേ തീവ്രത ഉണ്ടാകാൻ സാധ്യതയില്ലെന്നും ആബട്ട് കൂട്ടിച്ചേർത്തു. 

ഇറാന്റെ ആണവപരിപാടി പതിറ്റാണ്ടുകൾ പിന്നോട്ടു പോയതായും അദ്ദേഹം പറഞ്ഞു. ഇറാനിയൻ ആക്രമണങ്ങളുടെ തീവ്രത ഇതിനകം തന്നെ ഗണ്യമായി കുറഞ്ഞതായും ഇസ്രയേലിന്റെയും യുഎസിന്റെയും ആക്രമണങ്ങളുടെ രൂക്ഷത വർധിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, ഇറാനെതിരെ യുഎസും ഇസ്രയേലും ഫെബ്രുവരി 28 ന് ആരംഭിച്ച സൈനികനടപടി ഒരാഴ്ച പിന്നിട്ടു. ഇറാൻ ഇസ്രയേലിനും യുഎസ് സൈനിക താവളങ്ങളുള്ള ഗൾഫ് രാജ്യങ്ങൾക്കും നേരെ പുതിയ മിസൈലുകളും ഡ്രോണുകളും അയച്ചു. യുഎഇ, കുവൈത്ത് ഖത്തർ, ബഹ്‌റൈൻ, സൗദി അറേബ്യ എന്നിവടങ്ങിൽ നിന്ന് പുതിയ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Exit mobile version