Site icon Janayugom Online

തോഷഖാന കേസ്; ഇമ്രാന്‍ ഖാന്റെ തടവ് ശിക്ഷ മരവിപ്പിച്ചു

തോഷഖാന അഴിമതിക്കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ തടവ് ശിക്ഷ മരവിപ്പിച്ച് ഇസ്ലാമ­­­­ാബാദ് ഹെെക്കോടതി. കേസില്‍ ഇമ്രാന്‍ ഖാനും ഭാര്യ ബുഷറാ ബീവിക്കും 14 വര്‍ഷത്തെ ശിക്ഷയാണ് അഴിമതി വിരുദ്ധ കോടതി വിധിച്ചിരുന്നത്. ശിക്ഷാവിധിക്കെതിരായ ഹര്‍ജികള്‍ ഈദ് അവധി കഴിഞ്ഞ് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ആമിര്‍ ഫാറൂഖ് അറിയിച്ചു. പൊതുതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇമ്രാന്‍ ഖാനും ഭാര്യക്കുമെതിരെ ഇസ്ലാമാബാദ് അക്കൗണ്ടബിലിറ്റി കോടതി ശിക്ഷ വിധിച്ചത്. പത്ത് വര്‍ഷത്തേക്ക് പൊതു ഉദ്യോഗം വഹിക്കരുതെന്ന് വിലക്കുകയും 78.7 കോടി രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. 

പ്രധാനമന്ത്രിയായിരുന്ന കാലയളവില്‍ വിദേശ സന്ദര്‍ശനത്തിനിടെ ലഭിച്ചതും 140 മില്യണിലധികം (635,000 ഡോളര്‍) വിലമതിക്കുന്നതുമായ സമ്മാനങ്ങള്‍ ഇമ്രാന്‍ വിറ്റെന്നാണ് ആരോപണം. രാഷ്ട്രത്തലവന്‍മാരില്‍ നിന്നും വിദേശത്ത് നിന്നും ലഭിച്ച സര്‍ക്കാര്‍ സമ്മാനങ്ങള്‍ നിയമവിരുദ്ധമായി വിറ്റതിന് പുറമെ സ്വത്ത് വിവരങ്ങള്‍ മറച്ചുവയ്ക്കുകയും ചെയ്തുവെന്ന് കുറ്റപത്രത്തിലുണ്ട്. 2022 ഓഗസ്റ്റില്‍ മുഹ്‌സിൻ ഷാനവാസ് രഞ്ജ എന്ന രാഷ്ട്രീയക്കാരനും പാക് സര്‍ക്കാരിലെ ചില ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഇമ്രാനെതിരെ കേസ് നല്‍കിയത്.

നിയമപരമായാണ് താൻ സമ്മാനങ്ങൾ വാങ്ങിയതെന്ന് ഇമ്രാന്‍ പറയുന്നു. എ­ന്നാൽ അദ്ദേഹത്തിന്റെ സഹായികൾ ഈ സമ്മാനങ്ങൾ ദുബായിൽ വിറ്റതായി പാകിസ്ഥാന്‍ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ ആരോപിച്ചു. പ്രധാനമന്ത്രിമാര്‍ക്ക് ലഭിക്കുന്ന സമ്മാനങ്ങള്‍ വെളിപ്പെടുത്തണമെന്നാണ് നിയമം. ഒരു നിശ്ചിത മൂല്യത്തില്‍ താഴെയുള്ളവ സൂക്ഷിക്കാന്‍ അനുവാദമുണ്ട്. അല്ലാത്തവ തോഷഖാന എന്ന സംവിധാനത്തിലേക്ക് പോകും. അതേസമയം തോഷഖാന കേസിലെ വിധി വന്നതിന് തൊട്ടടുത്ത ദിവസം ഇമ്രാനെയും ബുഷറെയെയും വിവാഹത്തില്‍ ഇ­സ്ലാമിക നിയമം ലംഘിച്ചുവെന്ന കേസില്‍ ഏഴ് വര്‍ഷം കൂടി തടവ് ശിക്ഷ വിധിക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ സൈഫർ കേസിലടക്കം ശിക്ഷ അനുഭവിക്കുകയാണ് ഇമ്രാൻ ഖാൻ.

Eng­lish Summary:Toshakhana Case; Imran Khan prison sen­tence was frozen
You may also like this video

Exit mobile version