Site icon Janayugom Online

ഇന്ത്യന്‍ കഫ് സിറപ്പില്‍ വിഷാംശം; പരിശോധനാ ഫലം പുറത്തുവിട്ട് ഡബ്ല്യുഎച്ച്ഒ

ഇന്ത്യന്‍ നിര്‍മ്മിത ചുമ മരുന്നുകളില്‍ വിഷാംശം കണ്ടെത്തിയ പരിശോധനാ ഫലം ലോകാരോഗ്യ സംഘടന പുറത്തുവിട്ടു. ഗാംബിയയില്‍ ചുമമരുന്ന് കഴിച്ച 69 കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഹരിയാനയിലെ മെയ്ഡ­ൻ ഫാർമസ്യൂട്ടിക്കൽസിന് കേന്ദ്രം ക്ലീന്‍ ചിറ്റ് നല്‍കിയതിന് പിന്നാലെയാണ് ലോകാരോഗ്യ സം­ഘടന നടത്തിയ ലബോറട്ടറി പരിശോധനാ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
ഇന്ത്യൻ നിർ‌മിത ചുമ മരുന്നുകൾ കഴിച്ച് ആഫ്രിക്കയിലെ ​ഗാംബിയയിൽ 69 കുട്ടികൾ വൃക്ക തകരാറിലായി മരിച്ച വാർത്ത കഴിഞ്ഞ ഒക്ടോബറിലാണ് പുറത്തുവന്നത്. മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിന്റെ നാല് സിറപ്പുകൾക്കെതിരേയാണ് ആരോപണം ഉയർന്നത്. സംഭവത്തിൽ ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഓ­ഫ് ഇന്ത്യ (ഡിസിജിഐ)യും ലോ­കാരോഗ്യസംഘടനയും ഗാംബിയയും അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. 

പ്രോമിത്താസിൻ ഓറൽ സൊലൂഷൻ, കൊഫെക്സ്‍മാലിൻ ബേ­ബി­ കഫ് സിറപ്പ്, മേകോഫ് ബേബി കഫ് സിറപ്പ്, മാഗ്രിപ് എൻ കോൾഡ് സിറപ്പ് എന്നിവയ്ക്കെതിരെയാണ് ആരോപണം ഉയർന്നിരുന്നത്. എന്നാൽ സാമ്പിളുകളിൽ‌ പിഴവൊന്നും ഇല്ലെന്നാണ് സർക്കാർ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. കഫ് സിറപ്പുകളുടെ 23 സാമ്പിളുകളാണ് ലോകാരോഗ്യ സംഘടന പരിശോധനയ്ക്ക് അയച്ചത്. ഗുരുതരമായ വൃക്കരോഗങ്ങള്‍ക്ക് കാരണമായേക്കാവുന്ന ഡൈഎത്തിലിന്‍ ഗ്ലൈക്കോള്‍ (ഡിഇജി) ഒന്ന് മുതല്‍ 21.30 ശതമാനം വരെയളവിലാണ് സാമ്പിളുകളില്‍ കണ്ടെത്തിയത്. 2022 സെ­പ്റ്റംബര്‍ 30ല്‍ ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. നാല് സാമ്പിളുകളിലും .3 മുതല്‍ 5.9 ശതമാനം വരെ അളവില്‍ എത്തിലിന്‍ ഗ്ലൈക്കോളി(ഇജി)­ന്റെ അംശവും കണ്ടെത്തിയിട്ടുണ്ട്. 

​ഗാംബിയയിലെ കുട്ടികളുടെ മരണത്തിന് ഇന്ത്യൻ നിർമിത ക­ഫ്‌സിറപ്പുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായുള്ള ലോകാ­രോ​ഗ്യസംഘടനയുടെ റിപ്പോർട്ടിനെത്തുടർന്നാണ് ആ­രോ​ഗ്യവിഭാ​ഗം മെയ്ഡൻ ഫാക്ടറിയിലെ ഉല്പാദനം നിർത്തിവച്ചത്. എന്നാൽ ഡിസംബർ പതിമൂന്നിന് ഇതുസംബന്ധിച്ച ഡ്ര​ഗ്സ് കൺട്രോളർ ജനറൽ വി ജി സൊമാനി ലോകാരോ​ഗ്യസംഘടനയ്ക്ക് അയച്ച ക­ത്തിൽ സിറപ്പുകളിൽ വിഷാംശത്തിന്റെ സാന്നിധ്യം ക­ണ്ടെ­ത്താനായില്ലെന്ന് അറിയിച്ചു.

Eng­lish Summary:Toxicity in Indi­an Cough Syrup; WHO released the test results
You may also like this video

Exit mobile version