Site icon Janayugom Online

ഗതാഗതക്കുരുക്കിന് സമ്പൂര്‍ണ പരിഹാരമുണ്ടാക്കും: മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാനത്തെ ഗതാഗതക്കുരുക്ക് അഞ്ച് വർഷം കൊണ്ട് പരിഹരിക്കാനാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കേച്ചേരി — അക്കിക്കാവ് ബൈപാസിന്റെ നവീകരണ നിർമ്മാണോദ്ഘാടനം പന്നിത്തടത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി. 2022ൽ തന്നെ ഈ പദ്ധതിയുടെ നിർമ്മാണം പൂർത്തീകരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള പ്രദേശങ്ങളിൽ റോഡുകളുടെ കാര്യത്തിൽ പ്രധാന പ്രശ്നം നിലനിൽക്കുന്നത് തൃശൂർ മുതൽ വടക്കോട്ടാണ്. ഈ ഭാഗങ്ങളിൽ ഒട്ടേറെ പട്ടണങ്ങൾ ഗതാഗതക്കുരുക്കിൽ അകപ്പെട്ട് വലയുന്നുണ്ട്. ഇതിന് ശാശ്വത പരിഹാരം കാണും. 

കാലാവസ്ഥയാണ് റോഡ് നിർമ്മാണം തടസപ്പെടാൻ കാരണമെന്നിരിക്കെ പിഡബ്ല്യുഡി സംഘം ഇതുസംബന്ധിച്ച പ്രശ്നങ്ങൾ വിലയിരുത്തുന്നുണ്ട്. സംസ്ഥാനത്തെ ഡ്രൈനേജ് സംവിധാനം പ്രധാന പ്രശ്നമായി നിലനിൽക്കുന്നതിനാൽ കാലാവസ്ഥയ്ക്കനുസരിച്ച് പൊതുമരാമത്ത് വകുപ്പ് ഈ വർഷം മുതൽ പ്രവൃത്തി കലണ്ടർ തയ്യാറാക്കും. മഴക്കാലത്ത് റോഡ് നിർമ്മാണങ്ങളുടെ കടലാസ് പ്രവർത്തനങ്ങളും വേനൽ കാലത്ത് പ്രവൃത്തിയും എന്നുള്ളതാണ് ലക്ഷ്യം. 

റോഡുകളുടെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. നിർമ്മിച്ച റോഡുകളുടെ പ്രധാന ഭാഗത്ത് നിർമ്മാണ വിവരങ്ങൾ, മന്ത്രിയുടെ ഓഫീസ് ഫോൺ നമ്പർ, കരാറുകാരുടെ ഫോൺ നമ്പർ എന്നിവയും പ്രസിദ്ധപ്പെടുത്തും. കാലാവധിക്കുള്ളിൽ റോഡ് തകർന്നാൽ പൊതുജനങ്ങൾക്ക് നേരിട്ടു പരാതിപ്പെടാനാണിത്. ഉദ്യോഗസ്ഥർ, കരാറുകാർ എന്നിവരിൽ നിന്ന് തെറ്റായ പ്രവണതകൾ കണ്ടാൽ സന്ധിയുണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. എ സി മൊയ്തീൻ എംഎൽഎ അധ്യക്ഷത വഹിച്ചു. 

ENGLISH SUMMARY:Traffic con­ges­tion will be com­plete­ly resolved: Min­is­ter Moham­mad Riyaz
You may also like this video

Exit mobile version