Site icon Janayugom Online

ട്രെയിൻ യാത്രകള്‍ സുരക്ഷിതരല്ല; വെളിപ്പെടുത്തലുമായി നാഷണല്‍ ക്രെെം റെക്കോര്‍ഡ്സ് ബ്യൂറോ

സുരക്ഷാകാര്യത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും റെയില്‍വേയ്ക്ക് മുന്നില്‍ ദുര്‍ഘടപാത.
സുരക്ഷയുടെ കാര്യത്തില്‍ മോശം പ്രകടനമാണ് റയില്‍വേയുടെതെന്ന് നാഷണല്‍ ക്രൈം റെക്കേഡ്സ് ബ്യൂറോ തന്നെ സാക്ഷ്യപ്പെടുത്തുന്നു. 2017 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തില്‍ 100,000 തീവണ്ടി അനുബന്ധ മരണങ്ങള്‍ റെയില്‍വേയുടെ പേരിലുണ്ട്. തീവണ്ടികളുടെ കൂട്ടിയിടി, ഓടുന്ന തീവണ്ടിയില്‍ ചാടി കയറുക, താഴെ വീഴുക എന്നിവയുടെ കണക്കുകളാണ് ഇതില്‍ ഉള്‍പ്പെടുക.  2018 മുതല്‍ 2022 വരെയുളള നാലുവര്‍ഷം നടന്ന 69 ശതമാനം തീവണ്ടി അപകടങ്ങളും പാളം തെറ്റല്‍ മൂലം സംഭവിച്ചതാണെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ടില്‍ പറയുന്നു.
ട്രാക്കുകളിലെ ന്യൂനത, ലോക്കോ പൈലറ്റുമാരുടെ വീഴ്ച, എന്‍ജീനിയറിങ്, അറ്റകുറ്റപ്പണിയിലെ വീഴ്ചകള്‍ എന്നിവയാണ് പാളം തെറ്റലിന് മുഖ്യകാരണമെന്നും സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.  ജീവനക്കാരുടെ വന്‍തോതിലുള്ള അഭാവും അപകടങ്ങള്‍ ക്ഷണിച്ച് വരുത്തുന്നതായി കാണം. 2023 ജനുവരി മാസം റെയില്‍വേ മന്ത്രി രാജ്യസഭയില്‍ ബിനോയ് വിശ്വം എംപിയ്ക്ക് നല്‍കിയ മറുപടിയില്‍ ഇക്കാര്യം അടിവരയിടുന്നു. ലഭ്യമായ കണക്കുകള്‍ പ്രകാരം 3.12 ലക്ഷം ഒഴിവുകളാണ് റെയില്‍വേയില്‍ നികത്താനുള്ളതെന്ന് മന്ത്രി പറഞ്ഞത്.
അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തിലും ദയനീയ പ്രകടനമാണ് റെയില്‍വേയുടെ ഭാഗത്ത് നിന്ന് നാളിതുവരെ ഉണ്ടായിട്ടുള്ളത്. ട്രാക്കുകളുടെ അറ്റകുറ്റപ്പണി, നവീകരണം, ബലക്ഷയം കുറയ്ക്കല്‍ എന്നിവ ഇപ്പോഴും മുടന്തി നീങ്ങുകയാണ്. യാത്ര തീവണ്ടിയും ചരക്ക് തീവണ്ടിയും വഹിക്കുന്ന ഭാരം സംബന്ധിച്ച വ്യക്തമായ ധാരണ സാങ്കേതിക വിദഗ്ധര്‍ക്ക്  ഇപ്പോഴും അന്യമാണ്. രാജ്യത്തെ തീവണ്ടികളിലെ ജനറല്‍ കംപാര്‍ട്ട്മെന്റ് യാത്ര കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ദുരിതം നിറഞ്ഞതാണ്. ജനറല്‍ കോച്ചുകളുടെ എണ്ണം വെട്ടിക്കുറച്ചും സൗകര്യങ്ങള്‍ ഒഴിവാക്കിയും യാത്രക്കാരെ ദ്രോഹിക്കുന്ന നടപടിയാണ് അധികൃതര്‍ തുടരുന്നത്.
വാഹകശേഷിയെക്കാള്‍ കൂടുതല്‍ യാത്രക്കാരെ വഹിക്കേണ്ടി വരുന്ന ജനറല്‍ കോച്ചുകളില്‍ ശ്വാസം വിടാന്‍ പറ്റാത്ത വിധം തിരക്കാണ്. സമ്പന്നരെ ലക്ഷ്യമിട്ട് വന്ദേഭാരത് പോലുള്ള തീവണ്ടികള്‍ രംഗത്ത് വന്നതും സാധാരണ യാത്രക്കാര്‍ക്ക് തിരിച്ചടിയായി. സ്റ്റേഷനുകളിലെ അപര്യാപ്തത, വണ്ടികളുടെ വൈകിയോടല്‍ അടക്കം നിരവധി പ്രശ്നങ്ങള്‍ ദിനംപ്രതി യാത്രക്കാര്‍ക്ക് അനുഭവിക്കേണ്ടതായി വരുന്നു.

eng­lish summary;Train jour­neys are not safe; Nation­al Crime Records Bureau with disclosure
you may also like this video;

Exit mobile version