Site icon Janayugom Online

തമിഴ്‌നാടിന് തീവണ്ടികള്‍ വാരിക്കോരി; കേരളത്തിന് പാസഞ്ചര്‍ പോലും കിട്ടാക്കനി

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വന്നിട്ടും റയിൽവേക്ക് കേരളത്തോട് വിവേചനം. എന്നാൽ അയൽ സംസ്ഥാനമായ തമിഴ്‌നാടിന് ആനുകൂല്യങ്ങളുടെ പെരുമഴയും. കേരളത്തില്‍ ജനങ്ങൾ ഏറെ ആശ്രയിക്കുന്ന പല സർവീസുകളും പുനരാരംഭിക്കാത്തത് യാത്ര ദുസ്സഹമാക്കുന്നു. പാസഞ്ചര്‍ ട്രെയിനുകളെല്ലാം എക്സ്പ്രസാക്കി മാറ്റുകയും നിരക്ക് കൂട്ടുകയും ചെയ്തു. ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിച്ചിരുന്ന ആലപ്പുഴ — എറണാകുളം മെമു വൈകിട്ടുള്ള സർവീസ് ഇനിയും ആരംഭിച്ചിട്ടില്ല. നിത്യേന ആയിരങ്ങളാണ് ഈ ട്രെയിനിൽ യാത്ര ചെയ്തിരുന്നത്. ജനറൽ കമ്പാർട്ടുമെന്റുകളുടെ എണ്ണം കുറച്ചതും തിരിച്ചടിയായി. അതിനാൽ ട്രെയിനിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള റയിൽവേ ബോർഡിന്റെ നടപടി കോവിഡ് വ്യാപനത്തിന് കാരണമാകുമോ എന്ന ഭീതിയിലാണ് യാത്രക്കാരെന്ന് ഫ്രണ്ട്‌സ് ഓൺ റയിൽസ് സെക്രട്ടറി ലിയോൺസ് ജെ ജനയുഗത്തോട് പറഞ്ഞു. 

തിരക്ക് കൂടുന്നതിനാൽ സാമൂഹ്യ അകലം അപ്രസക്തമായി. ഇന്റർസിറ്റി, വേണാട്, പരശുറാം ട്രെയിനുകളിൽ ജനറൽ കമ്പാർട്ട്‌മെന്റുകൾ പേരിന് മാത്രമായി. മാവേലി, മലബാർ, ശബരി ട്രെയിനുകളിൽ ഇനിയും സീസൺ ടിക്കറ്റ് പുനഃസ്ഥാപിച്ചിട്ടുമില്ല. എല്ലാ ദിവസവും റിസർവ് ചെയ്തു പോകണമെങ്കിൽ നല്ലൊരു തുക മാറ്റിവയ്ക്കേണ്ടി വരും. ഇതുമൂലം 250 രൂപ മാത്രം യാത്രാച്ചെലവ് വേണ്ടി വന്നിരുന്നിടത്ത് ഇപ്പോള്‍ 4000 മുതൽ 5000 രൂപ വരെ വേണ്ടിവരും.
ശബരിമല സീസൺ ആരംഭിച്ചിട്ട് പോലും സർവീസുകൾ പുനഃസ്ഥാപിക്കാത്തത് യാത്രാ ക്ലേശം രൂക്ഷമാക്കുന്നു. മലബാറിന്റെ വാണിജ്യ വ്യവസായ തലസ്ഥാനമായ കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് ഒരു സർവീസ് മാത്രമാണ് നിലവിലുള്ളത്. 

തമിഴ്‌നാട്ടിൽ മധുര, തിരുച്ചിറപ്പള്ളി, സേലം, ചെന്നൈ എന്നീ നാല് റയിൽവേ ഡിവിഷനുകളാണുള്ളത്. നിർത്തിവച്ച പല സർവീസുകളും ആരംഭിക്കുന്നതിൽ കേന്ദ്രം കൈയയച്ചാണ് തമിഴ്‌നാടിനെ സഹായിക്കുന്നത്. നിർത്തിവച്ച ഭൂരിഭാഗം സർവീസുകളും പുനരാരംഭിച്ചു. പ്രതിവാര സർവീസായിരുന്ന ചെന്നൈ എഗ്‌മോർ — മുംബൈ ദിവസേനയാക്കി. കൂടാതെ ചെന്നൈ എഗ്‌മോർ — സേലം സർവീസും പ്രതിദിന സര്‍വീസ് ആരംഭിച്ചു. തമിഴ് നാട്ടിൽ നിർത്തിവച്ചിരുന്ന സബ് അർബൻ സർവീസുകൾ എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കി പുനരാരംഭിച്ചു. മുൻപ് സ്‌ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും പ്രത്യേക സമയക്രമം ഉണ്ടായിരുന്നു. കേരളം കൂടി ഉൾപ്പെട്ട സതേൺ റയിൽവെയുടെ ആസ്ഥാനം ചെന്നൈയിൽ ആണ്. നിരവധി മലയാളി ഉദ്യോഗസ്ഥന്‍ തലപ്പത്ത് ഉണ്ടെങ്കിലും കേരളത്തോടുള്ള അവഗണന തുടരുകയാണ്.

ENGLISH SUMMARY:Trains to Tamil Nadu
You may also like this video

Exit mobile version