Site icon Janayugom Online

തൃപ്പുണിത്തുറ സ്ഫോടനം; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

തൃപ്പൂണിത്തുറയിൽ പടക്ക സംഭരണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ ഒരാൾ കൂടി മരിച്ചു. ചികിത്സയിലായിരുന്ന ദിവാകരനാണ് മരിച്ചത്. വൈകുന്നേരം 7 മണിയോടെയാണ് ദിവാകരൻ മരണത്തിന് കീഴടങ്ങിയതെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. എന്നാൽ ഇയാളുടെ മറ്റു വിവരങ്ങൾ ലഭ്യമായിട്ടില്ല. തീവ്ര പരിചരണത്തിൽ പൊള്ളൽ ഐ സി.യുവിൽ ചികിത്സയിലായിരുന്ന ദിവാകരന് അടിയന്തിര ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഗുരുതരമായി പരിക്കേറ്റ വിഷ്ണു എന്നയാൾ രാവിലെ മരിച്ചിരുന്നു. സ്ഫോടനത്തിൽ പരിക്കേറ്റ സ്ത്രീകളും കുട്ടികളുമടക്കം 16 പേരെ തൃപ്പൂണിത്തറ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്.

തൃപ്പൂണിത്തുറയിൽ പടക്ക സംഭരണശാലയിലേക്ക് എത്തിച്ച വൻ പടക്കശേഖരം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പാലക്കാട്ട് നിന്നും ഉത്സവത്തിനെത്തിച്ച പടക്കങ്ങളാണ് വാഹനത്തിൽ നിന്നിറക്കുമ്പോൾ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം. തെക്കുംഭാഗത്തെ പടക്കക്കടയിലാണ് തീപ്പിടിത്തമുണ്ടായത്. പുതിയകാവ് ക്ഷേത്രോത്സവത്തിനായി കൊണ്ടുവന്ന പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്. സമീപത്തെ 45 ഓളം വീടുകൾക്കും കേടുപാടുകളുണ്ടായി.

Eng­lish Sum­ma­ry: tripunithu­ra blast one more death
You may also like this video

Exit mobile version