താരിഫ് തര്‍ക്കങ്ങള്‍ പരിഹാരമാകാതെ തുടരുന്നതിനിടെ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരെ വീണ്ടും അധിക്ഷേപവുമായ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മയക്കുരുന്ന് ഉത്പാദക രാജ്യങ്ങിലൊന്നാണ് ഇന്ത്യയെന്നാണ് ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യ കൂടാതെ , ചൈനയും, പാകിസ്ഥാനുമുള്‍പ്പെടെ 23 രജ്യങ്ങളുണ്ടെന്നാണ് ട്രംപിന്റെ ആക്ഷേപം. കഴിഞ്ഞ ദിവസം യുഎസ് കോണ്‍ഗ്രസിന് സമര്‍പ്പിച്ച പ്രസിഡന്‍ഷ്യല്‍ ഡിറ്റര്‍മിനേഷനില്‍ ആണ് പ്രധാനമയക്കുമരുന്ന് കടത്ത് അല്ലെങ്കില്‍ പ്രധാന നിയമവവിരദ്ധ മയക്കുമരുന്ന് ഉത്പാദനം നടത്തുന്നവരായി ട്രംപ് വിവിധ രാജ്യങ്ങളെ മുദ്രകുത്തുന്നത് .
അഫ്ഗാനിസ്ഥാന്‍, പെറു, മെക്സിക്കോ, ബഹാമാസ്, ബെലീസ്, ബൊളീവിയ, മ്യാന്‍മര്‍, കൊളംബിയ, കോസ്റ്റാറിക്ക, ഡൊമിനിക്കന്‍ റിപ്പബ്ലിക്, ഇക്വഡോര്‍, എല്‍ സാല്‍വഡോര്‍, ഗ്വാട്ടിമാല, ഹെയ്തി, ഹോണ്ടുറാസ്, ജമൈക്ക, ലാവോസ്, മെക്‌സിക്കോ, നിക്കരാഗ്വ, പനാമ, വെനസ്വേല എന്നിവയാണ് ട്രംപിന്റെ പട്ടികയില്‍ ഉള്‍പ്പെട്ട മറ്റ് രാജ്യങ്ങള്‍.റിപ്പോര്‍ട്ടില്‍ ചൈനയെ പേരെടുത്ത് പറഞ്ഞും ട്രംപ് വിമര്‍ശിക്കുന്നുണ്ട്. ഫെന്റനൈല്‍ ഉല്‍പാദനത്തിന് പ്രോത്സാഹിപ്പിക്കുന്നു എന്നും ഇതിന്റെ ലോകത്തിലെ ഏറ്റവും വലിയ ഉറവിടം എന്നുമാണ് ട്രംപ് വിശേഷിപ്പിച്ചിരിക്കുന്നത്.
നൈറ്റാസീനുകള്‍, മെത്താംഫെറ്റാമൈന്‍ എന്നിവയുള്‍പ്പെടെ സിന്തറ്റിക് മയക്കുമരുന്നുകള്‍ ആഗോള തലത്തില്‍ പ്രചരിപ്പിക്കുന്നതില്‍ ചൈനയ്ക്ക് പങ്കുണ്ടെന്നും ട്രംപ് ആരോപിക്കുന്നു. ട്രംപിന്റെ താരിഫ് യുദ്ധത്തിന് എതിരെ ചൈനയുടെ നേതൃത്വത്തില്‍ പുതിയ ലോകക്രമം രൂപം കൊള്ളുന്നു എന്ന വിലയിരുത്തലുകള്‍ക്കിടെയാണ് ട്രംപിന്റെ പുതിയ ആക്ഷേപം.
യുഎസിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നതില്‍ പ്രധാന പങ്കുള്ള രാജ്യങ്ങള്‍ എന്ന നിലയിലാണ് ട്രംപ് പട്ടിക കോണ്‍ഗ്രസിന് സമര്‍പ്പിച്ചിരിക്കുന്നത് എന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ ഇതില്‍ സര്‍ക്കാരുകള്‍ ഇടപെട്ട് ലഹരി പ്രോത്സാഹിപ്പിക്കുന്നു എന്ന അര്‍ത്ഥമില്ലെന്നും വൈറ്റ് ഹൗസ് വിശദീകരിക്കുന്നു.

