Site iconSite icon Janayugom Online

വെനസ്വേലയിലെ എണ്ണയ്ക്കായി 10,000 കോടി ഡോളര്‍ മുടക്കുമെന്ന് ട്രംപ്

ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനികൾ വെനസ്വേലയില്‍ 10,000 കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് യുഎസ് പ്രസിഡന്റിന്റെ അവകാശവാദം. രാജ്യത്തെ എണ്ണ വ്യാപര മേഖലയുടെ പുനരുജ്ജീവനമാണ് നിക്ഷേപത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ഡൊണാള്‍ഡ് ട്രംപിന്റെ വിശദീകരണം. അമേരിക്കൻ എണ്ണ വ്യവസായ പ്രമുഖരുമായി ട്രംപ് വെെറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തും. എക്സോൺ മൊബിൽ, ഷെവ്‌റോൺ, കൊണോകോഫിലിപ്‌സ് എന്നീ കമ്പനികളുടെ മേധാവിമാര്‍ യോഗത്തിൽ പങ്കെടുക്കുമെന്ന് എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. അതേസമയം, യുഎസുമായുള്ള ഊര്‍ജ കരാറുകളെക്കുറിച്ച് വെനസ്വേലന്‍ ഇടക്കാല സര്‍ക്കാര്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല.

എണ്ണക്കമ്പനികൾക്ക് മുന്നിലുള്ള വലിയ അവസരത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനുള്ള യോഗം മാത്രമാണിതെന്ന് വെെറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു. വെനസ്വേലയിൽ പ്രവർത്തിക്കാൻ നിലവിൽ ലൈസൻസുള്ള ഒരേയൊരു യുഎസ് കമ്പനിയാണ് ഷെവ്‌റോൺ. പ്രാദേശിക പ്രവർത്തനങ്ങളിലെ ഭൂരിപക്ഷ ഓഹരികൾ സർക്കാരിന് വിട്ടുകൊടുക്കണമെന്ന വെനസ്വേലന്‍ മുന്‍ പ്രസിഡന്റ് പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ ആവശ്യം നിരസിച്ചതിനെത്തുടർന്ന് എക്സോൺ മൊബിലും കൊണോകോഫിലിപ്‌സും 2007ല്‍ രാജ്യത്തെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു.

യുഎസ് ആഭ്യന്തര ഇന്ധന വില കുറയ്ക്കാനുള്ള മാര്‍ഗമായാണ് വെനസ്വേലയിലെ വൻതോതിലുള്ള എണ്ണ ശേഖരത്തെ ട്രംപ് കാണുന്നത്. എന്നാല്‍ സുരക്ഷ, ഉല്പാദന സൗകര്യങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള ഭീമമായ ചെലവ് എന്നിവയെക്കുറിച്ചുള്ള അനിശ്ചിതത്വം കാരണം വെനസ്വേലയിലെ നിക്ഷേപത്തിന് യുഎസ് എണ്ണക്കമ്പനികളെ ബോധ്യപ്പെടുത്തുക എന്നത് ട്രംപിന് ബുദ്ധിമുട്ടുള്ള കാര്യമായി മാറിയേക്കാം. വെനസ്വേലയുടെ ഇടക്കാല സർക്കാർ അമേരിക്കയ്ക്ക് 50 ദശലക്ഷം ബാരൽ എണ്ണ വരെ എത്തിക്കുമെന്നും അതിൽ നിന്നുള്ള വരുമാനം യുഎസ് നിയന്ത്രിക്കുമെന്നുമുള്ള പ്രസ്താവനയ്ക്ക് പിന്നാലെയാണ് നിക്ഷേപ പദ്ധതികള്‍ ട്രംപ് ദ്രുതഗതിയിലാക്കുന്നത്. വെനിസ്വേലൻ ക്രൂഡ് ഓയിൽ വിസ്കോസ് ഉള്ളതാണെന്നും ശുദ്ധീകരിക്കാൻ പ്രയാസമാണെന്നും പറയപ്പെടുന്നു. ആ പ്രക്രിയ എളുപ്പമാക്കുന്നതിനായി വെനിസ്വേലൻ ക്രൂഡുമായി കലർത്തുന്നതിനായി ലൈറ്റ് ഓയിൽ കയറ്റുമതി ചെയ്യാൻ യുഎസ് ഊർജ്ജ വകുപ്പ് ഇതിനകം തന്നെ പദ്ധതിയിടുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനായി രാജ്യത്തേക്ക് ഉപകരണങ്ങളും വിദഗ്ധരും കയറ്റുമതി ചെയ്യുന്നതിന് അംഗീകാരം നൽകാനും പദ്ധതിയുണ്ട്.

അതിനിടെ, ഊര്‍ജ വ്യാപാരത്തില്‍ യുഎസുമായി സഹകരണത്തിന് സമ്മതിച്ചതിനാലും രാഷ്ട്രീയ തടവുകാരെ വിട്ടയച്ചതു കൊണ്ടും വെനസ്വേലയ്ക്കെതിരായ രണ്ടാം തരംഗ ആക്രമണം റദ്ദാക്കിയതായി ട്രംപ് പറഞ്ഞു. ‘മികച്ചതും കൂടുതൽ ആധുനികവുമായ രീതിയിൽ എണ്ണ, വാതക അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കുന്ന കാര്യത്തിൽ യുഎസും വെനസ്വേലയും സഹകരിച്ച് പ്രവര്‍ത്തിക്കും. വെനസ്വേലന്‍ സര്‍ക്കാര്‍ നിരവധി രാഷ്ട്രീയ തടവുകാരെയും വിട്ടയച്ചു. ഈ സഹകരണം കാരണം രണ്ടാം തരംഗ ആക്രമണങ്ങൾ റദ്ദാക്കി’ യെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. എന്നാൽ കരീബിയനിലെ യുഎസ് നാവികസേനയുടെ കപ്പല്‍പടയെ പിന്‍വലിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സുരക്ഷയ്ക്കും സുരക്ഷാ ആവശ്യങ്ങൾക്കുമായി എല്ലാ കപ്പലുകളും അതത് സ്ഥാനങ്ങളില്‍ തുടരുമെന്നും ട്രംപ് പറഞ്ഞു. 

Exit mobile version