Site icon Janayugom Online

ട്വിറ്ററിന്‍റെ എതിരാളി അവതരിച്ചു; ത്രെഡ്‌സ് തരംഗം വിജയിക്കുമോ? അറിയാം ഇക്കാര്യങ്ങള്‍

ട്വിറ്ററിന് എതിരാളിയായി മെറ്റയുടെ ത്രെഡ് എത്തിയിരിക്കുകയാണ്. മെറ്റ അവതരിപ്പിക്കുന്ന ത്രെഡ്‌സ് എന്ന് പേരിട്ടിരിക്കുന്ന ആപ്പ് ഗംഭീരമായ വരവാണ് സോഷ്യല്‍ മീഡിയയില്‍ നടത്തിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാമുമായി കണക്ട് ചെയ്താണ് ആപ്പ് പ്രവര്‍‌ത്തിക്കുന്നത്. ട്വിറ്റര്‍ മാതൃകയില്‍ ടെക്സ്റ്റ് ആശയവിനിമയം നടത്തുന്നതിനുള്ള ആപ്പ് എന്ന നിലയിലാണ് പുതിയ ആപ്പിനെ മെറ്റ പരിചയപ്പെടുത്തുന്നത്. ട്വിറ്ററിന് സമാനമായ യൂസര്‍ ഇന്റര്‍ഫേസാണ് ത്രെഡ്‌സിനുള്ളത്. ഇന്‍സ്റ്റാഗ്രാമുമായി കണക്ട് ചെയ്താണ് ത്രെഡ്സ് പ്രവര്‍ത്തിപ്പിക്കുന്നതിനാല്‍ തന്നെ ലോഗിൻ ചെയ്യണമെങ്കിൽ ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് നിർബന്ധമാണെന്ന് സാരം. ചെറുവാചകങ്ങളായി കുറിപ്പുകൾ പങ്കുവെയ്ക്കാവുന്ന രീതിയിൽ ട്വിറ്ററിന് സമാനമായ അനുഭവമായിരിക്കും ത്രെഡ്സിലും ലഭിക്കുക. ആപ്പിൾ, ആൻഡ്രോയ്ഡ് പ്ലേസ്റ്റോറുകളിൽ നിന്ന് ആപ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. അതിന് ശേഷം ഇൻസ്റ്റഗ്രാം ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യാം. ഇൻസ്റ്റഗ്രാം ഇല്ലാത്തവർക്ക് ത്രെഡ്സിൽ ലോഗിൻ ചെയ്യണമെങ്കിൽ പുതിയ ഇൻസ്റ്റ അക്കൗണ്ട് ആരംഭിക്കേണ്ടതുണ്ട്.

ഏറ്റവും രസകരമായ കാര്യം ത്രെഡ്‌സ് അവതരിപ്പിക്കപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ അത് ട്വിറ്ററില്‍ ട്രെന്റിങ് ആയി എന്നതാണ്. അടുത്തിടെയായി ജനപ്രിയ പ്ലാറ്റ്ഫോം ആയ ട്വിറ്റര്‍ വലിയ പ്രശ്നങ്ങളിലൂടെയാണ് കടന്നു പോകുന്നത്. പോസ്റ്റുകളുടെ എണ്ണം നിജപ്പെടുത്തിയതും പണമിടാക്കി തുടങ്ങിയതുമൊക്കെ വിമർശനങ്ങൾക്ക് വഴി തെളിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റേയും ജനപ്രീതി ത്രെഡ്‌സ് ഗുണം ചെയ്തുവെന്നും അത് പ്രത്യക്ഷത്തില്‍ ഇലോണ്‍ മസ്കിന്‍റെ ട്വിറ്ററിന് തിരിച്ചടിയാണെന്നും ടെക് ലോകം വിലയിരുത്തുന്നു.

എന്നാല്‍‌ ത്രെഡ്സിന്‍റെ ഭാവി സംബന്ധിച്ച് ആശങ്കയുള്ളവരും ഉണ്ട്. നിലവില്‍ ഫേസ്ബുക്ക് അക്കൌണ്ടോ, ഇന്‍സ്റ്റ അക്കൌണ്ടോ ഉള്ളവര്‍ക്ക് എളുപ്പത്തില്‍ ത്രെഡ്സില്‍ അക്കൌണ്ട് ആരംഭിക്കാം. അതിനാല്‍ തന്നെ തുടക്കത്തില്‍ യൂസര്‍മാരെ ലഭിക്കാനുള്ള പ്രതിസന്ധിയൊന്നും മെറ്റയുടെ കീഴിലെ ഈ പുതിയ പ്രൊഡക്ടിന് ഉണ്ടാകില്ല. എന്നാല്‍ ഭാവിയില്‍ ക്ലബ് ഹൌസ് പോലുള്ള പ്ലാറ്റ്ഫോമിലേക്ക് ഉണ്ടായ വലിയ കുത്തിയൊഴുക്കുപോലെ ആകുമോ ത്രെഡ്‌സിന്‍റെ അവസ്ഥയും എന്ന് സംശയിക്കുന്നവരുണ്ട്.

ത്രെഡ്‌സ് എത്തി ആദ്യ രണ്ടു മണിക്കൂറില്‍ 20 ലക്ഷവും നാലു മണിക്കൂറില്‍ 50 ലക്ഷവും ഉപയോക്താക്കളാണ് സൈന്‍ അപ്പ് ചെയ്തുവെന്നാണ് കണക്ക്. ത്രെഡ്‌സ് ആപ്പ് ആന്‍ഡ്രോയിഡിലും ഐഒഎസിലും ലഭ്യമാണ്. മെറ്റ മേധാവി സക്കര്‍ബര്‍ഗ് തന്നെ ട്വിറ്ററിനുള്ള പണിയാണ് ത്രെഡ്‌സ് എന്നാണ് നേരിട്ടല്ലാതെ സൂചിപ്പിക്കുന്നത്. ഇൻസ്റ്റഗ്രാം എന്നത് ഫോട്ടോ പങ്കുവെയ്ക്കാനുള്ള പ്ലാറ്റ്ഫോം ആണെങ്കിൽ ത്രെഡ്സ് എന്നത് ‘ടെക്സ്റ്റ്’ ആപ് ആണ്. ഫേസ്ബുക്ക് ഉണ്ടെങ്കിലും ട്വിറ്ററിനോട് സമാനമായ രീതിയിലായിരിക്കും ത്രെഡ്സ് പ്രവർത്തനം. ത്രഡ്‌സില്‍ ഉപയോഗിക്കാനാകുന്ന പരമാവധി വാക്കുകളുടെ എണ്ണം 500 ആണ്. ട്വിറ്ററില്‍ ഇത് 280 ഉം. ഫോട്ടോകളും, 5 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോകളുമെല്ലാം ത്രെഡ്സിലും പങ്കുവെയ്ക്കാൻ സാധിക്കും.

എന്തായാലും പുതുമോടിക്ക് ശേഷം ത്രെഡ്‌സ് എങ്ങനെ മുന്നോട്ട് പോകും എന്നത് അടിസ്ഥാനമാക്കി മാത്രമേ ആപ്പിന്‍റെ വിജയം പ്രവചിക്കാന്‍ കഴിയൂ. എങ്കിലും ട്വിറ്ററിലെ വലിയൊരു വിഭാഗത്തെ തങ്ങളുടെ പ്ലാറ്റ്ഫോമിലേക്ക് എത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് മെറ്റ.

ത്രെഡ് ആപ്പ് എങ്ങനെയാണ് ഉപയോ​ഗിക്കേണ്ടതെന്ന് നോക്കാം…

eng­lish summary;Twitter’s rival has arrived; Will the Threads wave succeed?
you may also like this video;

Exit mobile version