മധ്യപ്രദേശിൽ ബലാത്സംഗ ശ്രമം ചെറുത്ത പെൺകുട്ടിയുടെ കണ്ണിൽ ആസിഡ് ഒഴിച്ച് യുവാക്കൾ. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റു ചെയ്തു. മധ്യപ്രദേശിലെ പന്ന ജില്ലയിലെ ബരാഹോ ഗ്രാമത്തിൽ താമസിച്ചിരുന്ന ഇരുപതുകാരിയെയാണ് ബുധനാഴ്ച രണ്ട് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയുടെ സഹോദരനേയും ഇവർ കൊണ്ടുപോയിരുന്നു. പെൺകുട്ടി ബലാത്സംഗ ശ്രമത്തെ എതിർത്തപ്പോൾ, രണ്ട് പ്രതികളും ചേർന്ന് യുവതിയുടെ കണ്ണിൽ ആസിഡ് ഒഴിക്കുകയായിരുന്നു. പെൺകുട്ടിയുടെ സഹോദരനെയും പ്രതികൾ മർദ്ദിച്ചതായും പൊലീസ് പറഞ്ഞു.
തങ്ങളുടെ ബന്ധുക്കളിൽ ഒരാളെ ഗ്രാമത്തിൽ നിന്ന് രക്ഷപ്പെടാൻ പെൺകുട്ടി സഹായിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
നാട്ടിൽ നിന്നും ഒളിച്ചോടിപ്പോയ തങ്ങളുടെ ബന്ധുവിനെക്കുറിച്ച് വിവരമൊന്നും ലഭിക്കാതെ വന്നതോടെയാണ് അവരെ രക്ഷപ്പെടാൻ സഹായിച്ച പെൺകുട്ടിയെ തേടി ഇവരെത്തിയതെന്നും പൊലീസ് പറഞ്ഞു. ഇവരെ കോടതിയില്‍ ഹാജരാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും പൊലീസ് വ്യക്തമാക്കി.
English Summary : two arrested for Dropping acid in girls eyes who resisted rape attempt