Site icon Janayugom Online

ഇടുക്കിയില്‍ വില്പനയ്ക്ക് എത്തിച്ച നാലേകാല്‍ കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

ഇടുക്കി വില്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി വണ്ടന്‍മേട്ടില്‍ ഡാന്‍ സാഫ് സംഘം രണ്ടുപേരെ പിടികൂടി. താഴെവണ്ടന്‍മേട്ടില്‍ പച്ചക്കറി കട നടത്തുന്ന കമ്പം സ്വദേശിയായ ചുരുളി ചാമി (60)യക്ക് കൈമാറാനായി വാഹനത്തില്‍ കഞ്ചാവെത്തിച്ച മുരിക്കാശ്ശേരി മേലെചിന്നാര്‍ പാറയില്‍ വീട്ടില്‍ ജോച്ചന്‍ (45) എന്നിവരെയാണ് സംഘം പിടികൂടിയത്. 4.250 കിലോഗ്രാം കഞ്ചാവാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.  കാറിന്റെ ബോണറ്റില്‍ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് പൊലീസ് കണ്ടെടുത്തത്.

ചുരുളി ചാമിയുടെ കട കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന സജീവമാണെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ലഹരി വിരുദ്ധ സ്‌ക്വാഡായ ഡാന്‍സാഫിന്റെ പ്രത്യേക നിരീക്ഷണത്തിലായിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ ആസൂത്രിത നീക്കത്തിലാണ് ഇരുവരേയും പിടികൂടിയത്. മാസങ്ങള്‍ക്കുമുന്‍പ് ഇയാളുടെ പച്ചക്കറി കടയില്‍ നിന്നും ഹാന്‍സ് ഉള്‍പ്പെടെയുള്ള നിരോധിത പാന്‍ ഉല്‍പ്പന്നങ്ങള്‍ വണ്ടന്‍മേട് പൊലീസ് പിടിച്ചെടുത്തിരുന്നു. റിസോര്‍ട്ടിലേക്ക് ആവശ്യത്തിനെന്ന പേരില്‍ നാല് കിലോ കഞ്ചാവ് ആവശ്യപ്പെട്ട് ഡാന്‍ സാഫ് അംഗങ്ങള്‍ ചുരുളിചാമിയെ സമീപിക്കുകയായിരുന്നു.

ഇതിന്‍പ്രകാരം ജോച്ചനെ ഫോണില്‍ ചുരുളി ചാമി ബന്ധപ്പെടുകയും കാഞ്ചാവുമായി എത്തിയപ്പോള്‍ ഇരുവരേയും പിടികൂടുകയുമായിരുന്നു. കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്‌മോന്‍, എസ്എച്ച്ഒഡി എസ് അനില്‍ കുമാര്‍, എസ്‌ഐമാരായ എം എസ് ജയചന്ദ്രന്‍ നായര്‍, മഹേഷ് വി പി , ഡാന്‍സാഫ് അംഗങ്ങളായ മഹേഷ് ഏദന്‍ , സതീഷ് ഡി., ബിനീഷ് കെ പി ‚അനൂപ് എം പി, ടോംസ്‌കറിയ, അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.

Eng­lish Sum­ma­ry: two per­sons arrest­ed in iduk­ki with 4‑kg cannabis
You may also like this video

Exit mobile version