Site icon Janayugom Online

യുഡിഎഫിന്റെ പച്ചക്കള്ളം പൊളിയുന്നു; പരമാവധി നിയമനങ്ങള്‍ നല്‍കി എല്‍ഡിഎഫ് സര്‍ക്കാര്‍

കോണ്‍ഗ്രസും, പ്രതിപക്ഷവും ഉദ്യോഗാര്‍ത്ഥികളുടെ പേരില്‍ നടത്തുന്ന സമരങ്ങള്‍ക്ക് യാഥാര്‍ഥ്യമില്ലെന്നു തെളിഞ്ഞിരിക്കുന്നു.റാങ്ക്‌ പട്ടികകളുടെ കാലാവധി പൂർത്തിയായ അവസാനസമയത്തും വിവിധ വകുപ്പുകളിൽനിന്ന്‌ പിഎസ്‌സിക്ക്‌ റിപ്പോർട്ട് ചെയ്‌തത്‌ എണ്ണായിരത്തോളം ഒഴിവ്‌. നാലിന്‌ കാലാവധി അവസാനിച്ച 493 റാങ്ക്‌ പട്ടികയിൽനിന്ന്‌ ഈ ഒഴിവുകൾ നികത്തും.സാങ്കേതിക കുരുക്കൊഴിവാക്കി കേഡർ തസ്തികയിലെ ഒഴിവുകൾ കണ്ടെത്താൻ വിവിധ വകുപ്പുകൾ ജാഗ്രത കാണിച്ചതോടെയാണ്‌ അവസാനകാലത്ത് ഇത്രയധികം ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്യാനായത്‌.  ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ്‌ തസ്തികയിൽ ഇതിനകം 8188 പേർക്ക് നിയമന ശുപാർശ അയച്ചു. കാലാവധിക്കുള്ളിൽ റിപ്പോർട്ട്‌ ചെയ്ത 865 ഒഴിവുകൂടി പഴയ റാങ്ക്‌ പട്ടികയിൽനിന്ന്‌ നികത്തും. എൽഡി ക്ലർക്ക് തസ്തികയിൽ 10,644 പേർക്ക്‌ നിയമനം നൽകി.1333 ഒഴിവിൽക്കൂടി ശുപാർശ അയക്കും. സ്റ്റാഫ് നേഴ്സ് തസ്തികയിൽ 2463 പേരെ നിയമിച്ചു. 442 പേർക്കുകൂടി നിയമനം നൽകും. ഡ്രൈവർ (എൽഡിവി) തസ്തികയിൽ 1148 പേർക്ക്  നിയമന ശുപാർശ നൽകി. 71 ഒഴിവിലേക്കുകൂടി നിയമനം നൽകും. അസി. സെയിൽസ്മാൻ തസ്തികയിൽ 2738 പേർക്ക് ശുപാർശ നൽകി.  229 ഒഴിവുകൂടി നികത്താനും നടപടിയായി. 

പ്രമോഷനനുസരിച്ച് കേഡർ തസ്തികയിൽ എത്രമാത്രം ഒഴിവുണ്ടാകുമെന്ന് കണ്ടെത്തി അവയും റിപ്പോർട്ട് ചെയ്യാൻ നടപടിയെടുക്കണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്‌. ഇതിന്റെയൊക്കെ ഫലമായാണ്‌ ഒഴിവുകൾ അതിവേഗം റിപ്പോർട്ട്‌ ചെയ്തത്‌. ആഗസ്‌ത്‌ ആദ്യം  വിവിധ തസ്‌തികളിൽ റിപ്പോർട്ട് ചെയ്ത 3110 ഒഴിവിലേക്കാണ്‌ ഇനി നിയമനശുപാർശ അയക്കാനുള്ളത്‌.എല്ലാ ഉദ്യോഗാർഥികൾക്കും തുല്യനീതി ഉറപ്പാക്കുന്ന നിയമന സംവിധാനമാണ്‌ പിഎസ്‌സിയുടേതെന്ന്‌ ചെയർമാൻ എം കെ സക്കീർ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. റാങ്ക്‌ ലിസ്റ്റ്‌ നീട്ടൽ പിഎസ്‌സി ചുമതലയല്ല. ഒരു തവണ ലിസ്റ്റ്‌ നീട്ടിയപ്പോൾ അധിക പ്രയോജനം ലഭിച്ചവരാണ്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രിബ്യൂണലിൽ കേസ്‌ കൊടുത്തത്‌. പിഎസ്‌സി ചട്ടങ്ങൾ തെറ്റായി വ്യാഖ്യാനിച്ചാണ്‌ ട്രിബ്യൂണൽ ലിസ്റ്റ്‌ നീട്ടാൻ ഉത്തരവിട്ടത്‌. ഇതോടെ പിഎസ്‌സിക്ക്‌ ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നു. പിഎസ്‌സിയുടെ നടപടി ശരിവച്ച്‌ ഹൈക്കോടതി  ട്രിബ്യൂണൽ വിധി റദ്ദാക്കി. കോടിക്കണക്കിന്‌ പേരാണ്‌ ഓരോ വർഷവും പരീക്ഷയെഴുതുന്നത്‌. എല്ലാവർക്കും തുല്യനീതി ഉറപ്പാക്കണം. തൊഴിലില്ലായ്മ ഇന്ത്യൻ യാഥാർഥ്യമാണ്. തൊഴിൽ ഇല്ലാതാക്കൽ നയമായി സ്വീകരിച്ച ഒരു കേന്ദ്ര സർക്കാരാണ് നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍. ഇത്തരം നിലപാടുള്ള ഒരു കേന്ദ്ര സര്‍ക്കാര്‍ ഭരണത്തിലുള്ളതിനാൽ പ്രശ്നം ദിനംപ്രതി രൂക്ഷമാകുന്നു. 

കേരളത്തിലാകട്ടെ അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയും കൂടുതലായുണ്ട്. മുഖ്യ തൊഴിൽ ദാതാവ് എന്ന നിലയിൽ സർക്കാരിന് ഈ വിഷയത്തെ നേരിട്ടേ മതിയാകൂ. സർക്കാർ നിയമനങ്ങൾ ഭൂരിപക്ഷവും പബ്ലിക് സർവീസ് കമീഷൻ വഴിയാണ്. ഭരണഘടനപ്രകാരം നിലവിൽ വന്ന പിഎസ്‌സിക്ക് അതിന്‌ കൃത്യമായ നടപടിക്രമമുണ്ട്.കേരളത്തിൽ മുൻകാലങ്ങളിൽ യുഡിഎഫ് ഭരണഘട്ടങ്ങളിൽ നിയമന നിരോധനം ഉണ്ടായിട്ടുണ്ട്. നിയമനങ്ങൾക്ക് വിലക്കിടുന്ന അത്തരമൊരു സമീപനം കഴിഞ്ഞ അഞ്ചുവർഷവും എൽഡിഎഫ് സർക്കാർ സ്വീകരിച്ചില്ല. വലിയതോതിൽ നിയമനം നടന്ന കാലമാണ് പിന്നിട്ടതെന്ന്‌ കണക്കും വ്യക്തമാക്കുന്നു. സർക്കാർ ജീവനക്കാരും പൊതുമേഖല, ഗ്രാന്റ് ഇൻ എയ്‌ഡ് സ്ഥാപനങ്ങളിലെ ജീവനക്കാരുമായി ആകെ 1.60 ലക്ഷം നിയമനം ആ കാലത്ത് നടന്നു. സർവകാല റെക്കോഡാണ് ഇത്.എങ്കിലും പിഎസ്‌സി നിയമനങ്ങളെച്ചൊല്ലിയുള്ള കോലാഹലം കഴിഞ്ഞ സർക്കാരിന്റെ അവസാന നാളുകളിൽ ശക്തമായി. മുമ്പിലുള്ള എല്ലാ കണക്കുകൾക്കുനേരെയും കണ്ണടച്ച് പ്രതിപക്ഷം സമരം നടത്തി. 

റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടെങ്കിലും ജോലി കിട്ടാത്തവർ എക്കാലത്തും ഉണ്ടാകുമല്ലോ. അവരെയും തെറ്റിദ്ധരിപ്പിച്ച്‌ പ്രക്ഷോഭത്തിനിറക്കി. വലിയ മാധ്യമപിന്തുണ കിട്ടിയിട്ടും ജനങ്ങൾ ആ ബഹളം അവഗണിച്ചു. അത്രയേറെ തെളിമയോടെ യാഥാർഥ്യം അവരുടെ മുന്നിലുണ്ടായിരുന്നു.കോവിഡ് പ്രതിസന്ധി സർക്കാരിനെയും ജനങ്ങളെയും ഒരുപോലെ വരിഞ്ഞുമുറുക്കുകയാണ്. സർക്കാരിന്റെ സാമ്പത്തിക സ്ഥിതി അപകടകരമാകുന്നു. പക്ഷേ, ഈ കോവിഡ്കാലത്തുപോലും സർക്കാർ ഏറെ ശ്രദ്ധിച്ച കാര്യം തൊഴിലില്ലായ്മ പരിഹരിക്കലാണ്. പിഎസ്‌സി നിയമനങ്ങൾ തടസ്സമില്ലാതെ നടന്നു. എങ്കിലും കുറെപ്പേരെക്കൂടി നിയമിക്കാൻ അവസരമൊരുക്കാനായി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി. ആ നീട്ടിയ കാലാവധിയും ആഗസ്ത് നാലിന്‌ അവസാനിച്ചു. ഒഴിവുകള്‍ അതിവേഗം റിപ്പോര്‍ട്ട് ചെയ്യുവാന്‍ മുഖ്യമന്ത്രി വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കയിട്ടുണ്ട്. ജനങ്ങളോടും, പ്രത്യേകിച്ചും ജോലിക്കായി കാത്തിരിക്കുന്ന ലിസ്റ്റില്‍ ഇടംനേടിയ ഉദ്യോഗാര്‍ത്ഥികളോടും എല്‍ഡിഎഫ് സര്‍ക്കാാരിനുള്ള താല്‍പര്യമാണ് ഇതു വെളിവാക്കുന്നത്.

Eng­lish Sum­ma­ry : udfs claims col­lapsed and max­i­mum appoint­ments made by ldf government

You may also like this video :

Exit mobile version