Site icon Janayugom Online

സര്‍വകലാശാലകളില്‍ കേന്ദ്ര പദ്ധതിയുടെ പരസ്യം നിര്‍ബന്ധമാക്കി യുജിസി

മോഡി സര്‍ക്കാര്‍ പദ്ധതിയായ ബേട്ടി ബച്ചാവോ ബേട്ടി പഠാവോയുടെ ലോഗോ രാജ്യത്തെ സര്‍വകലശാലകളില്‍ നിര്‍ബന്ധമാക്കി യുണിവേഴ്സിറ്റി ഗ്രാന്റസ് കമ്മിഷന്‍ (യുജിസി). സര്‍വകലാശാല വെബ്സൈറ്റ്, പോര്‍ട്ടല്‍, സ്റ്റേഷനറി ഇനങ്ങള്‍, ചടങ്ങുകള്‍, കാമ്പസ് എന്നിവിടങ്ങളില്‍ ബേട്ടി ബച്ചാവോ ബേട്ടി പഠാവോയുടെ ലോഗോ നിര്‍ബന്ധമായും ഉപയോഗിക്കണമെന്നാണ് യുജിസി നിര്‍ദേശമെന്ന് ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പദ്ധതി നടത്തിപ്പുകാരായ കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് സര്‍വകലാശാലകളില്‍ പദ്ധതിയുടെ ലോഗോ പ്രദര്‍ശിപ്പിക്കുന്നത്. ഇതുസംബന്ധിച്ച് രാജ്യത്തെ മുഴുവന്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും യുജിസി കത്തയച്ചു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതി സംബന്ധിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനുള്ള നീക്കം ഊര്‍ജിതമാക്കണമെന്നും ലോഗോ പ്രദര്‍ശിപ്പിക്കുന്നത് വഴി വനിതാ ശാക്തീകരണം വര്‍ധിക്കുമെന്നും കത്തില്‍ പറയുന്നു. ലോഗോ പ്രദര്‍ശിപ്പിച്ച വിവരം യുജിസിയെ അറിയിക്കണം. ഫോട്ടോ, വീഡിയോ എന്നിവ സഹിതമാണ് രേഖകള്‍ യുജിസിക്ക് സമര്‍പ്പിക്കേണ്ടത്.

കേവലം രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരം വിലകുറഞ്ഞ കളികള്‍ നടത്തന്നതെന്ന് ഡല്‍ഹി സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ അംഗം മായ ജോണ്‍ അഭിപ്രായപ്പെട്ടു. ബേട്ടി ബച്ചാവോ ലോഗോ സ്ഥാപിച്ചത് കൊണ്ടുമാത്രം രാജ്യത്തെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയരില്ല. ലോഗോ സ്ഥാപിക്കാനും ഫോട്ടോ എടുക്കാനും അധ്യാപകര്‍ സമയം പാഴാക്കുമ്പോള്‍ ഗവേഷണവും അധ്യാപനവും നിലയ്ക്കുന്ന സാഹചര്യം വന്നുചേരുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ പരിപാടികളും പദ്ധതികളും പ്രചരിപ്പിക്കുക എന്ന തലത്തിലേക്ക് അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും എത്തിക്കുന്ന യുജിസി സമീപനം ശരിയായ ദിശയിലുള്ളതല്ല. നേരത്തെ ജി20, സ്വച്ഛതാ പരിപാടി എന്നിവയുടെ ബോധവല്‍ക്കരണം സര്‍വകലാശാലയ്ക്ക് നല്‍കിയ യുജിസി, യജമാനന് മുന്നില്‍ മുട്ടുകുത്തുന്ന സമീപനം ഉപേക്ഷിക്കണമെന്നും അവര്‍ പറഞ്ഞു. 

Eng­lish Sum­ma­ry; UGC makes adver­tise­ment of cen­tral scheme manda­to­ry in universities
You may also like this video

Exit mobile version