Site iconSite icon Janayugom Online

കൈലാസ പ്രതിനിധിയുടെ സന്ദർശനം ഔദ്യോഗിക രേഖകളിൽ നിന്ന് നീക്കും: ഐക്യരാഷ്ട്ര സഭ

ലൈംഗികാരോപണ കേസില്‍ ഒളിവില്‍‍ കഴിയുന്ന വിവാദ സ്വയംപ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയുടെ സാങ്കല്പിക രാജ്യമായ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസക്ക് (യുഎസ്കെ) അംഗീകാരം നൽകിയെന്ന വാർത്തകളില്‍ ഐക്യരാഷ്ട്ര സഭയുടെ വിശദീകരണം. കൈലാസ പ്രതിനിധിയുടെ സന്ദർശനം അപ്രസക്തമാണെന്ന് പറഞ്ഞ യുഎൻ ഔദ്യോഗിക രേഖകളിൽ നിന്നും ചർച്ചയുടെ വിശദാംശങ്ങൾ നീക്കുമെന്നും അറിയിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 19ന് നടന്ന യുഎൻ യോഗത്തിൽ മാ വിജയപ്രിയ നിത്യാനന്ദ പ്രതിനിധിയായി പങ്കെടുക്കുന്ന വീഡിയോ യുഎൻ തന്നെയാണ് പുറത്ത് വിട്ടത്. ഇത് ലോകരാജ്യങ്ങളിൽ വലിയ ചർച്ചയക്ക് തുടക്കമിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് യുഎൻ മനുഷ്യാവകാശ സമിതി നേരിട്ട് വിശദീകരണം നല്‍കിയിരിക്കുന്നത്.

‘ജനീവയിൽ ചേർന്ന രണ്ട് യോഗങ്ങളിൽ മാ വിജയപ്രിയ നിത്യാനന്ദ പങ്കെടുത്തിരുന്നു. ഐക്യരാഷ്ട്രസഭയുടെ സിഇഡിഎഡബ്ല്യു (സ്ത്രീകളോടുളള വിവേചനത്തിനെതിരെയുള്ള കമ്മിറ്റി) കമ്മിറ്റിയും സാമ്പത്തിക സാമൂഹിക കമ്മിറ്റിയും സംഘടിപ്പിച്ച ചർച്ചകളിലാണ് സാങ്കല്പിക രാജ്യത്തെ പ്രതിനിധി പങ്കെടുത്തത്. ഇവ രണ്ടും ആർക്ക് വേണമെങ്കിലും പങ്കെടുക്കാവുന്ന പൊതുചർച്ചകളാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ വിശദീകരണം. കൈലാസ പ്രതിനിധി ചർച്ചയിൽ ഉന്നയിച്ച കാര്യങ്ങൾ തീർത്തും അപ്രസക്തമാണ്. അതിനാൽ അവരുന്നയിച്ച നിർദേശങ്ങൾ ഔദ്യോഗിക രേഖകളിൽ നിന്ന് നീക്കം ചെയ്യാനും തീരുമാനിച്ചിട്ടണ്ടെന്ന് യുഎൻ പ്രതിനിധി ബിബിസിക്ക് അയച്ച മെയിലിൽ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.


ഇതുകൂടി വായിക്കാം: ഐക്യരാഷ്ട്രസഭയ്ക്കും വട്ടായോ? സാങ്കൽപിക രാജ്യ’ പ്രതിനിധിയും പ്രസംഗിച്ചു


ബലാത്സംഗക്കേസിൽ രാജ്യം വിട്ട വിവാദ ആൾദൈവം നിത്യാനന്ദ ‘കൈലാസ’ എന്ന സ്വന്തം രാജ്യം പ്രഖ്യാപിച്ചതായി 2019ലാണ് വാർത്തകൾ വന്നത്. കൈലാസയെ ഹിന്ദുത്വത്തിന്റെ പ്രഥമ പരമാധികാര രാഷ്ട്രമെന്നാണ് യുഎൻ യോഗത്തിൽ കൈലാസ പ്രതിനിധി വിശേഷിപ്പിച്ചത്. കൂട്ടത്തിൽ അന്താരാഷ്ട്ര വേദികളിൽ തങ്ങളുടെ പ്രതിനിധികളെ പങ്കെടുപ്പിക്കണമെന്നും 150 രാജ്യങ്ങളിൽ കൈലാസ എംബസികൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഇവർ പറഞ്ഞിരുന്നു. പുതിയ രാജ്യം സ്ഥാപിച്ചതിന് പിന്നാലെ തന്റെ രാജ്യത്തിന് സ്വന്തമായി റിസർവ് ബാങ്കും സ്വർണത്തിൽ നിർമിച്ച നോട്ടുകളുമുണ്ടെന്ന് നിത്യാനന്ദ പറഞ്ഞിരുന്നു. കൈലാസിയൻ ഡോളർ എന്നറിയപ്പെടുന്ന കറൻസിയിൽ 11.6ഗ്രാം സ്വർണമുണ്ടെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ ഇതിനെക്കുറിച്ച് യാതൊരു തരത്തിലുമുള്ള ഔദ്യോഗിക വിശദീകരണങ്ങളും പുറത്ത് വന്നിട്ടില്ല.

 

Eng­lish Sam­mury: un denied kailasa rep­re­sent in un meetting

 

Exit mobile version