ഇന്ത്യയിലെ മുസ്ലിം, ആദിവാസി, വനാശ്രയ സമുദായങ്ങൾക്കെതിരെ അഭൂതപൂർവമായ രീതിയിൽ അവകാശ ലംഘനങ്ങൾ നടക്കുന്നതായി ഐക്യരാഷ്ട്ര സംഘടനയുടെ വംശീയ വിവേചന നിർമ്മാർജന സമിതി (സിഇആർഡി). നിർബന്ധിത കുടിയൊഴിപ്പിക്കൽ, വ്യാജ ഏറ്റുമുട്ടൽ കൊലകൾ, ഏകപക്ഷീയമായ അറസ്റ്റുകൾ എന്നിവ വർധിക്കുന്നതിലും സമിതി കടുത്ത ആശങ്ക രേഖപ്പെടുത്തി.
ജനീവയിലെ ഇന്ത്യൻ സ്ഥിരം പ്രതിനിധിക്ക് അയച്ച മൂന്ന് വ്യത്യസ്ത ഔദ്യോഗിക കുറിപ്പുകളിലാണ് സിഇആർഡി ഈ മുന്നറിയിപ്പുകൾ നൽകിയിരിക്കുന്നത്. ഛത്തീസ്ഗഢിലെ ബസ്തർ മേഖലയിൽ ആദിവാസികൾ കടുത്ത ഭീതിയിലാണ്. മാവോയിസ്റ്റ് വിരുദ്ധ വേട്ടയുടെ മറവിൽ നിരപരാധികളായ ആദിവാസികൾ കൊല്ലപ്പെടുന്നു. വിവിധ റിപ്പോർട്ടുകൾ പ്രകാരം 2024 ജനുവരി മുതൽ 25 ഒക്ടോബർ വരെ 500 ആദിവാസികൾ കൊല്ലപ്പെട്ടതായി സമിതി ചൂണ്ടിക്കാട്ടുന്നു.
2021–25 കാലയളവിൽ ആദിവാസി ഗ്രാമങ്ങളിലും വനപ്രദേശങ്ങളിലും സുരക്ഷാ സേന വ്യോമാക്രമണം നടത്തിയെന്ന റിപ്പോർട്ടുകളിൽ സമിതി ആശ്ചര്യം പ്രകടിപ്പിച്ചു. ബസ്തറിൽ കഴിഞ്ഞ ദശകത്തിൽ പൊലീസ് സ്റ്റേഷനുകളുടെ എണ്ണം 65ൽ നിന്ന് 500ലധികമായി വർധിച്ചു. ഇവ ഭൂരിഭാഗവും വനാവകാശ നിയമം ലംഘിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.
അസമിൽ ബംഗാളി സംസാരിക്കുന്ന മുസ്ലിം സമുദായം ദേശീയ പൗരത്വ രജിസ്റ്ററിന്റെ (എൻആർസി) പേരിൽ വിവേചനം നേരിടുന്നു. ഇവരെ നിർബന്ധിതമായി കുടിയൊഴിപ്പിക്കുന്നത് പതിവാണെന്നും 2024ലെ പൊതുതെരഞ്ഞെടുപ്പ് കാലത്ത് മുസ്ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങൾ വർധിച്ചതായും റിപ്പോർട്ടിലുണ്ട്. കടുവ സംരക്ഷണ പദ്ധതികളുടെ പേരിൽ വനാശ്രയ സമുദായങ്ങളെ അവരുടെ പരമ്പരാഗത ഭൂമിയിൽ നിന്ന് മാറ്റുന്നത് വർധിച്ചുവരികയാണ്.
എല്ലാ തരം വംശീയ വിവേചനങ്ങളും ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര കൺവെൻഷൻ (ഐസിഇആർഡി) പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള അവകാശങ്ങൾ ഇന്ത്യ ലംഘിക്കുന്നതായി കമ്മിറ്റി വിലയിരുത്തി.

