Site icon Janayugom Online

യുഎന്‍ സുസ്ഥിര വികസനം: ഇന്ത്യ 112ാമത്, ശ്രീലങ്കയ്ക്കും നേപ്പാളിനും ബംഗ്ലാദേശിനും പിന്നില്‍

യുഎന്നിന്റെ സുസ്ഥിരവികസന പട്ടികയില്‍ ഇന്ത്യ 112ാമത്. യുഎന്നിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ രാജ്യങ്ങള്‍ സ്വീകരിച്ച നടപടികള്‍ കണക്കിലെടുത്ത് 166 രാജ്യങ്ങള്‍ക്കിടയിലാണ് പഠനം നടത്തിയത്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വിയോണ്‍മെന്റ് (സിഎസ്ഇ) പ്രസിദ്ധീകരിച്ച ‘സ്റ്റേറ്റ് ഓഫ് ഇന്ത്യസ് എന്‍വിയോണ്‍മെന്റ് 2024 റിപ്പോര്‍ട്ട്’ പ്രകാരമാണ് ഇന്ത്യയിലെ സുസ്ഥിരവികസനം കണക്കാക്കിയിരിക്കുന്നത്.
പട്ടികയിലെ ആദ്യത്തെ ദക്ഷിണേഷ്യന്‍ രാജ്യം ഭൂട്ടാനാണ്. 61 ആണ് ഭൂട്ടാന്റെ സ്ഥാനം. മാലദ്വീപ്(68), ശ്രീലങ്ക (83), നേപ്പാള്‍ (99), ബംഗ്ലാദേശ് (101) തുടങ്ങിയ രാജ്യങ്ങള്‍ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ ഇന്ത്യയേക്കാള്‍ മുമ്പിലാണെന്ന് പട്ടിക വ്യക്തമാക്കുന്നു. പാകിസ്ഥാന്‍ 128, അഫ്ഗാനിസ്ഥാന്‍ 158 സ്ഥാനങ്ങളിലുമാണ്. 

സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ ഇന്ത്യ നിരവധി ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്ക് പിന്നിലാണെന്ന് യുഎന്നിന്റെ സാമ്പത്തിക, സാമൂഹികകാര്യ ജനറല്‍ മുന്‍ അണ്ടര്‍ സെക്രട്ടറി നിതിന്‍ ദേശായ് പറഞ്ഞു. അസമത്വം കുറയ്ക്കല്‍, കരയിലെ ജീവിതം തുടങ്ങിയ മേഖലകളില്‍ ഇന്ത്യയുടെ പ്രകടനം വളരെ പിന്നോട്ടടിക്കുന്നതായിരുന്നു. കരയിലെ ജീവിതം എന്നത് ജൈവവൈവിധ്യത്തിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ടതാണ്. ഈ ലക്ഷ്യം നടപ്പാക്കുന്നതില്‍ ഇന്ത്യ ഏറ്റവും പിന്നിലാണെന്നും പട്ടിക വ്യക്തമാക്കുന്നു. സുസ്ഥിര നഗരങ്ങള്‍, തുല്യത, ശുദ്ധജലം, വിസര്‍ജനം, സമാധാനം , നീതി, ശക്തമായ സ്ഥാപനങ്ങള്‍, തുടങ്ങിയ വികസനകാര്യങ്ങളില്‍ ഇന്ത്യയുടെ നില പരിങ്ങലിലാണ്. ദാരിദ്ര്യ നിര്‍മാര്‍ജനം, ഭൂമിയുടെ സംരക്ഷണം, 2030 ഓടെ എല്ലാവര്‍ക്കും സമാധാനവും സമ്പല്‍സമൃതിയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടയാണ് 2015ല്‍ യുഎന്‍ 17 സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ സ്വീക രിക്കുന്നത്. 

Eng­lish Summary:UN Sus­tain­able Devel­op­ment: India ranks 112th behind Sri Lan­ka, Nepal and Bangladesh
You may also like this video

Exit mobile version