Site iconSite icon Janayugom Online

ബംഗ്ലാദേശില്‍ അനിശ്ചിതത്വം തുടരുന്നു

BangladeshBangladesh

ഇടക്കാല സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ടും ബംഗ്ലാദേശില്‍ അനിശ്ചിതത്വം ഒഴിയുന്നില്ല. സർക്കാർ ഓഫീസുകളുടേയും സംവിധാനങ്ങളുടേയും പ്രവർത്തനം സാധാരണനിലയിലേക്ക് എത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകള്‍. ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ തുടരുന്നതായും ആരോപണങ്ങളുണ്ട്. 52 ജില്ലകളിലായി 205 അക്രമ സംഭവങ്ങളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. 

നിരവധി ഹിന്ദു ക്ഷേത്രങ്ങളും നശിപ്പിക്കപ്പെട്ടു. അവാമി ലീഗ് അംഗങ്ങളായ രണ്ട് ഹിന്ദു കൗണ്‍സിലര്‍മാര്‍ ആള്‍ക്കുട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ടിരുന്നു. ഹിന്ദു സമുദായംഗങ്ങള്‍ ഇന്ത്യയിലേക്ക് പലായനം ചെയ്യുന്നതായാണ് വിവരം. ആക്രമണങ്ങള്‍ക്കെതിരെ ഹിന്ദു സമൂഹം ചിറ്റ്ഗോങ് നഗരത്തില്‍ റാലി നടത്തി. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യുക, പാര്‍ലമെന്റില്‍ 10 ശതമാനം സംവരണം, ന്യൂനപക്ഷ സംരക്ഷണ നിയമം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു റാലി. 

ഇടക്കാല സര്‍ക്കാര്‍ മുഖ്യ ഉപദേഷ്ടാവായ മുഹമ്മദ് യൂനസ് സംഘര്‍ഷം നടന്ന വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു, ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ മതപരമായ ഐക്യത്തിന് മുൻഗണന നല്‍കേണ്ടതുണ്ടെന്നും യൂനസ് പറഞ്ഞു. എല്ലാ ഹിന്ദു, ക്രിസ്ത്യൻ, ബുദ്ധ കുടുംബങ്ങളെയും അപകടത്തിൽ നിന്ന് സംരക്ഷിക്കണമെന്നും അദ്ദേഹം വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു.
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനു പുറമേ, സെൻട്രല്‍ ബാങ്കിന്റെ തലവനും സ്ഥാനമൊഴിഞ്ഞിട്ടുണ്ട്. ഇന്നലെയാണ് ബംഗ്ലാദേശ് ബാങ്ക് ഗവർണർ അബ്ദുർ റൂഫ് രാജിവെച്ചത്. നൂറിലധികം ബാങ്ക് ഉദ്യോഗസ്ഥർ അബ്ദുർ റൂഫിന്റെ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചതിന് പിന്നാലെയായിരുന്നു രാജി. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് റൂഫ് രാജിവെച്ചതെന്നാണ് ദ ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തത്. അതേസമയം, ചീഫ് ജസ്റ്റിസ് ഉബൈദുള്‍ ഹസന് പകരം സെയ്‌ദ് റഫാത്ത് അഹമ്മദ് ചുമതലയേറ്റു. രാജ്യത്തിന്റെ 25-ാം ചീഫ് ജസ്റ്റിസായി പ്രസിഡന്റ് മുഹമ്മദ് ഷഹാബുദീനാണ് റഫാത്തിനെ നിയമിച്ചത്. 

മാര്‍ക്കറ്റ് റെഗുലേറ്ററും സ്ഥാനമൊഴിഞ്ഞിട്ടുണ്ട്. ബംഗ്ലാദേശ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മിഷൻ ചെയർമാൻ പ്രൊഫസർ ഷിബില്‍ റുബായത്ത് ഉല്‍ ഇസ്‌ലാമും ഓഫീസിലെത്തുന്നില്ലെന്നാണ് റിപ്പോർട്ടുകള്‍. ആരോഗ്യകാരണങ്ങളാണ് അവധിക്ക് പിന്നിലെന്നാണ് സൂചന.

Eng­lish Sum­ma­ry: Uncer­tain­ty con­tin­ues in Bangladesh 

You may also like this video

Exit mobile version