Site icon Janayugom Online

രാജ്യത്തെ ബിരുദധാരികളില്‍ തൊഴിലില്ലായ്മ 42 ശതമാനം

രാജ്യത്തെ 25 വയസ്സിന് താഴെയുള്ള ബിരുദധാരികളില്‍ തൊഴിലില്ലായ്മ 42 ശതമാനമെന്ന് റിപ്പോര്‍ട്ട്. കോളജുകളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി ഇറങ്ങുന്ന 42 ശതമാനം പേര്‍ക്കും തൊഴില്‍ കണ്ടെത്താൻ സാധിക്കുന്നില്ലെന്ന് സ്റ്റേറ്റ് ഓഫ് വര്‍ക്കിങ് ഇന്ത്യ 2023 റിപ്പോര്‍ട്ടില്‍ പറയുന്നു. 2021–22ലെ പീരിയോടിക് ലേബര്‍ ഫോഴ്സ് സര്‍വേ (പിഎല്‍എഫ്എസ്) അടിസ്ഥാനമാക്കി അസിം പ്രോംജി സര്‍വകലാശാലയാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.
ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്കിടയില്‍ തൊഴിലില്ലായ്മാ നിരക്കില്‍ വലിയ വിടവുകളുണ്ടെന്നും 35 വയസ്സിന് മുകളില്‍ പ്രായമുള്ള അഭ്യസ്ഥവിദ്യരില്‍ ഇത് അഞ്ച് ശതമാനം മാത്രമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ബിരുദധാരികള്‍ കാലക്രമേണ ജോലി കണ്ടെത്തുന്നുണ്ടെന്നും എന്നാല്‍ അവര്‍ കണ്ടെത്തുന്ന ജോലിയുടെ സ്വഭാവമെന്തെന്ന് മനസ്സിലാക്കാൻ കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
വളര്‍ച്ചയും തൊഴിലില്ലായ്മയും തമ്മിലുള്ള അന്തരം വര്‍ധിച്ചതായും വേഗത്തിലുള്ള മൊത്ത ആഭ്യന്തര ഉല്പാദന വളര്‍ച്ച തൊഴില്‍ നിര്‍മ്മാണം വേഗത്തിലാക്കുന്നില്ലെന്നും റിപ്പോര്‍ട്ട് വിലയിരുത്തിയിട്ടുണ്ട്. 2019 മുതല്‍ വളര്‍ച്ചാ നിരക്ക് കുറയുകയും മഹാമാരി പൊട്ടിപ്പുറപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ തൊഴില്‍ നിര്‍മ്മാണ നിരക്ക് ഗണ്യമായി കുറഞ്ഞു.
കോവിഡ് കാലഘട്ടത്തില്‍ ജോലി നഷ്ടപ്പെട്ടത് കാര്‍ഷികവൃത്തിയിലേക്കോ സ്വയം തൊഴിലിലേക്കോ ജനങ്ങളെ നയിച്ചു. ഇതിന്റെ ഭാഗമായി ലോക്ഡൗണ്‍ കാലയളവില്‍ ഈ മേഖലകളില്‍ ജോലി ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. ആഗോള മാന്ദ്യവും മഹാമാരിയും സ്വയം തൊഴില്‍ കണ്ടെത്തുന്നതില്‍ സ്ത്രീകളെ നിര്‍ബന്ധിതരാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Eng­lish summary;Unemployment among grad­u­ates in the coun­try is 42 percent

you may also like this video;

Exit mobile version