Site iconSite icon Janayugom Online

രാജ്യത്ത് തൊഴിലില്ലായ്മ പിടിമുറുക്കുന്നു: കുടുംബങ്ങള്‍ പട്ടിണിയിലേക്ക്

രാജ്യത്ത് കൂടുതല്‍ കുടുംബങ്ങള്‍ പട്ടിണിയിലേക്ക് നീങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. രണ്ട് പേര്‍ തൊഴിലെടുക്കുന്ന കുടുംബങ്ങളുടെ എണ്ണം ആറ് വര്‍ഷത്തിനിടെ 13 ശതമാനത്തോളം കുറഞ്ഞുവെന്നാണ് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമി(സിഎംഐഇ)യുടെ പുതിയ വിശകലനം വ്യക്തമാക്കുന്നത്. അതായത്, നേരത്തെയുണ്ടായിരുന്നതിനെക്കാള്‍ കുറഞ്ഞ വരുമാനത്തില്‍ ജീവിതം തള്ളിനീക്കുന്ന കുടുംബങ്ങളുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിച്ചിരിക്കുന്നു.

2016 ജനുവരിയില്‍ 37 ശതമാനമായിരുന്ന സ്ഥാനത്ത് 2021 നവംബറിലെത്തുമ്പോള്‍ 24 ശതമാനം കുടുംബങ്ങളില്‍ മാത്രമാണ് ഒന്നിലധികം പേര്‍ക്ക് ജോലിയുള്ളത്. ഇതേ കാലയളവില്‍ ഒരാള്‍ക്ക് മാത്രം ജോലിയുള്ള കുടുംബങ്ങള്‍ 57ല്‍ നിന്ന് 68 ശതമാനമായി വര്‍ധിച്ചു. ഒരാള്‍ക്കുപോലും ജോലിയില്ലാത്ത വീടുകള്‍ ആറ് ശതമാനത്തില്‍ നിന്ന് എട്ട് ശതമാനമായി. 2021 ജൂണ്‍ മാസത്തില്‍ ഇന്ത്യയിലെ ജനങ്ങളുടെ ശരാശരി മാസ വരുമാനം വെറും 15,000 രൂപ മാത്രമായിരുന്നുവെന്നും സിഎംഐഇ സര്‍വേയിലൂടെ കണ്ടെത്തി.

കുറഞ്ഞ വരുമാനവും പെരുകുന്ന കടവും ഇല്ലാതാകുന്ന നിക്ഷേപങ്ങളും എല്ലാം ചേര്‍ന്ന് കുടുംബങ്ങള്‍ ദുരിതക്കയത്തിലേക്ക് കൂപ്പുകുത്തുകയാണ്. രാജ്യത്തെ സാധാരണക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ഭീതിജനകമായ സ്ഥിതിയാണ് ഈ കണക്കുകള്‍ തുറന്നുകാട്ടുന്നത്. രാജ്യത്ത് അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും നേരിടുന്നതില്‍, ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ കനത്ത പരാജയമാണെന്നും ഇത് വ്യക്തമാക്കുന്നു.

ഹിന്ദുരാഷ്ട്ര നിര്‍മ്മിതിയിലും തെരഞ്ഞെടുപ്പ് പ്രചരണത്തിലും മുഴുകിയിരിക്കുന്ന കേന്ദ്ര സര്‍ക്കാരിന് ഈ പ്രതിസന്ധിയില്‍ ഒരു പരിഹാരവും നിര്‍ദേശിക്കാനില്ല. തൊഴില്‍ നല്‍കുമെന്ന വാഗ്ദാനം പതിവായി പ്രഖ്യാപിച്ചുകൊണ്ടിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയാകട്ടെ ഇപ്പോള്‍ അതിനെക്കുറിച്ച് മിണ്ടുന്നതും അപൂര്‍വമായി.വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സുപ്രധാന വിഷയമായി ഉയര്‍ന്നുവരാന്‍ പോകുന്നത് തൊഴിലില്ലാത്ത യുവാക്കളുടെ വിഷയമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

————————-

തൊഴില്‍ പങ്കാളിത്തവും കുറവ്

രാജ്യത്ത് തൊഴില്‍ പങ്കാളിത്ത നിരക്ക് ലോകത്തുള്ളതിനെക്കാള്‍ കുറവാണെന്ന് കഴിഞ്ഞ മാസം പുറത്തുവന്ന കണക്കുകള്‍ വ്യക്തമാക്കിയിരുന്നു. വേള്‍ഡ് ബാങ്കിന്റെ കണക്കുകള്‍ പ്രകാരം, ലോകത്ത് തൊഴിലെടുക്കുന്നവരും തൊഴില്‍ ചെയ്യുന്നതിന് സന്നദ്ധരായവരും ചേര്‍ന്ന് ആകെ ജനസംഖ്യയുടെ 58.7 ശതമാനത്തോളം വരും. എന്നാല്‍ നവംബര്‍ മാസത്തിലെ കണക്കനുസരിച്ച് ഇന്ത്യയില്‍ 40.2 ശതമാനം മാത്രമാണ് തൊഴില്‍ പങ്കാളിത്ത നിരക്ക്. 2016 ജനുവരിയില്‍ നിരക്ക് 44.9 ശതമാനമായിരുന്നു. തൊഴിലെടുക്കുന്നതിനുള്ള പ്രായപരിധിയിലുള്ളവരില്‍ വലിയൊരു വിഭാഗവും ജോലി ലഭിക്കാത്തതില്‍ നിരാശരായി മാറിനില്‍ക്കുന്നുവെന്നും വിവിധ വിശകലനങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.

 

Eng­lish Sum­ma­ry: Unem­ploy­ment grips coun­try: Fam­i­lies starving

You may like this video also

Exit mobile version