പുനലൂരിൽ റബ്ബര്‍ തോട്ടത്തില്‍ അജ്ഞാതനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത അകലുന്നില്ല. മരിച്ചത് ആരെന്ന് തിരിച്ചറിയുന്നത് വെല്ലുവിളിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ടിആർ ജിജു പറഞ്ഞു. പത്ത് ദിവസത്തിലേറെ പഴക്കമുണ്ടായിരുന്നു കണ്ടെത്തിയപ്പോള്‍ തന്നെ മൃതദേഹത്തിന്. ഇടതുകാലിന് വൈകല്യമുള്ളയാളാണ് കൊല്ലപ്പെട്ടത്. ഇങ്ങനെ ഒരാളുടെ തിരോധാനം കേരളത്തിൽ റിപ്പോർട്ട് ചെയ്തതായി കണ്ടെത്താനായിട്ടില്ല. സ്ഥിരമായി യാത്ര ചെയ്യുന്നയാളോ ജോലി സംബന്ധമായി മാറി നിൽക്കുന്നയാളോ ആകാമെന്നും ഇതര സംസ്ഥാനക്കാരനാണോ എന്നും അന്വേഷിക്കുമെന്നും ഡിവൈഎസ്പി പറഞ്ഞു.
പുനലൂർ മുക്കടവിലെ റബ്ബർ തോട്ടത്തിനുള്ളിലാണ് ചങ്ങലയിട്ട് ബന്ധിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. കുത്തിക്കൊലപ്പെടുത്തിയ ശേഷം മുഖം പെട്രോൾ ഒഴിച്ച് കത്തിച്ചെന്നാണ് നിഗമനം. കൈകാലുകൾ ചങ്ങല ഉപയോഗിച്ച് ബന്ധിച്ച നിലയിലായിരുന്നു. മൃതദേഹം തിരിച്ചറിയാൻ കഴിയാത്തവിധം അഴുകിയിരുന്നു. കാന്താരി മുളക് ശേഖരിക്കാനെത്തിയ പ്രദേശവാസിയാണ് മൃതദേഹം ആദ്യം കണ്ടത്.

