Site icon Janayugom Online

ഇന്ത്യ മയക്കുമരുന്ന് കടത്തിന്റെ കേന്ദ്രമെന്ന് ഐക്യരാഷ്ട്രസഭ

ഇന്ത്യ അനധികൃത മയക്കുമരുന്ന് കടത്തിന്റെയും വ്യാപാരത്തിന്റെയും കേന്ദ്രമായെന്ന് ഐക്യരാഷ്ട്രസഭ (യുഎന്‍) ഏജന്‍സി. ആഗോളതലത്തില്‍ 65,000 കോടി ഡോളറിന്റെ അനധികൃത മയക്കുമരുന്ന് കടത്ത് നടക്കുന്നതായാണ് യുഎന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ നര്‍കോട്ടിക് കണ്‍ട്രോള്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. മയക്കുമരുന്നിന്റെ ഏറ്റവും വലിയ വിപണികളില്‍ ഒന്നായി ഇന്ത്യ മാറിയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതായി ഇന്ത്യ പ്രസ് ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 

2020ല്‍ ലോകത്താകെ കറുപ്പ് എന്ന മയക്കുമരുന്ന് പിടികൂടിയ രാജ്യങ്ങളില്‍ നാലാം സ്ഥാനത്തും മോര്‍ഫിന്റെ കാര്യത്തില്‍ മൂന്നാം സ്ഥാനത്തും ഇന്ത്യയാണ്. യഥാക്രമം 5.2, 0.7 ടണ്‍ വീതമാണ് ഇന്ത്യയില്‍ നിന്ന് പിടികൂടിയത്. മയക്കുമരുന്ന് ഗുളികയായ ട്രമഡോള്‍ 1.2 ടണ്‍ പിടികൂടിയതില്‍ 39 കിലോ ഗ്രാം ഒഴികെയുള്ളത് മുഴുവന്‍ ഇന്ത്യയിലാണ്. 2019ല്‍ ഇന്ത്യയില്‍ നിന്ന് 144 കിലോ ട്രമഡോള്‍ പിടികൂടി. അതേവര്‍ഷം മറ്റുള്ള ഏഴ് രാജ്യങ്ങളില്‍ നിന്ന് പിടികൂടിയത് 70 കിലോ ഗ്രാമായിരുന്നു. ഇന്ത്യയിൽ അനധികൃതമായി കറുപ്പ് കൃഷി പ്രധാനമായും നടക്കുന്നത് കശ്മീരിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലും കൃഷിയുണ്ട്. 

സംഘടിത കുറ്റവാളി സംഘങ്ങളാണ് ഇന്ത്യയിൽ മയക്കുമരുന്ന് വ്യാപാരം, പ്രത്യേകിച്ച് ചില്ലറ വിപണനം കൂടുതലായി നടത്തുന്നത്. അമിത ലാഭവും കുറഞ്ഞ ശിക്ഷയുമാണ് മയക്കുമരുന്ന് ഉപഭോഗത്തിലും വ്യാപാരത്തിലും വർധനവിന് കാരണമാകുന്നത്. ഇവിടെ ഉല്പാദിപ്പിക്കുന്ന മയക്കുമരുന്നിന്റെ പ്രധാന കടത്ത് നടക്കുന്നത് ആഫ്രിക്കൻ രാജ്യങ്ങളിലേക്കാണെന്നും റിപ്പോര്‍ട്ടിലുണ്ട്. യുഎന്‍ ഓഫിസ് ഓണ്‍ ഡ്രഗ്സ് ആന്റ് ക്രൈം (യുഎന്‍ഒഡിസി) യുടെ ആഗോള മയക്കുമരുന്ന് റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് 1.12 കോടി ആളുകള്‍ കുത്തിവയ്ക്കാവുന്ന മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണ്. 

Eng­lish Summary:United Nations says India is cen­ter of drug trafficking

You may also like this video

Exit mobile version