Site icon Janayugom Online

അസ്വാഭാവിക മരണം : കാരണം ബന്ധുക്കളെ അറിയിക്കണമെന്ന് ഹൈക്കോടതി

അസ്വഭാവിക മരണങ്ങളിൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാർ അന്വേഷിച്ച് കേസ് തീർപ്പാക്കിയാൽ, കാരണം ബന്ധുക്കളെ ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി.
സ്ത്രീധന മരണം, ആത്മഹത്യ, കസ്റ്റഡി മരണം തുടങ്ങിയ സംഭവങ്ങളിൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരാണ് പ്രാഥമിക അന്വേഷണം നടത്തേണ്ടത്. അവർക്ക് കുറ്റക്യത്യം ബോധ്യപ്പെട്ടില്ലെങ്കിൽ കേസെടുക്കില്ല. ഇത് മരിച്ചവരുടെ ബന്ധുക്കൾക്ക് നീതി നിഷേധമാകുമെന്ന് കണ്ടെത്തിയാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്.
മലപ്പുറം വാഴയൂർ സ്വദേശി കെ കൃഷ്ണൻ തന്റെ മകൾ ഭർതൃഗൃഹത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് കെ ബാബുവിന്റെ ഉത്തരവ്. 2017ലായിരുന്നു കൃഷ്ണന്റെ മകളും വിപിൻ ചന്ദ്രനും തമ്മിലുള്ള വിവാഹം. യുവതിയെ 2021 നവംബർ 25ന് ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. ഇവരുടെ മൂന്ന് വയസായ മകനും മുറിയിലുണ്ടായിരുന്നു. തിരൂർ പൊലീസിലാണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്.
നേരത്തെ ഗാർഹിക പീഡനത്തിന് പൊലീസിൽ പരാതി നൽകിയിരുന്നു. ആത്മഹത്യയെന്ന രീതിയിൽ ക്രിമിനൽ നടപടി ചട്ടത്തിലെ 174-ാം വകുപ്പ് പ്രകാരം പൊലീസ് നടപടി സ്വീകരിച്ചു. 154-ാം വകുപ്പ് പ്രകാരം എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് കൈമാറി. കേസ് ജുഡീഷ്യൽ മജിസ്ടേറ്റിന്റെ മുന്നിലെത്താതെ തന്നെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് പ്രാഥമിക അന്വേഷണം നടത്തി തീർപ്പാക്കി. കേസ് സംബന്ധിച്ച വിവരങ്ങൾ ബന്ധുക്കളെ അറിയിച്ചിരുന്നുമില്ല.
വിവാഹം കഴിച്ച് ഏഴ് വർഷത്തിനുള്ളിൽ ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്ത മകളുടെ മരണത്തിൽ അസ്വഭാവികതയില്ലെന്ന പൊലീസ് റിപ്പോർട്ട് തള്ളണമെന്നും സ്ത്രീധന പീഡനമരണത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് കൃഷ്ണൻ ഹൈക്കോടതിയെ സമീപിച്ചത്. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് അഭിഭാഷകരായ രഞ്ജിത് ബി മാരാർ, ജോൺ എസ് റാൽഫ് എന്നിവരെ അമിക്കസ് ക്യൂറിയായി കോടതി നിയമിച്ചു.

eng­lish summary;Unnatural death: High Court to inform the rel­a­tives of the cause

you may also like this video;

Exit mobile version