Site icon Janayugom Online

ഫൈസറിന്റെ കോവിഡ് ഗുളികയ്ക്ക് യുഎസ് അനുമതി നല്‍കി

കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ 12 വയസിനു മുകളിലുള്ളവര്‍ക്ക് ഫൈസറിന്റെ കോവിഡ് ഗുളിക ഉപയോഗിക്കാന്‍ യുഎസ് അനുമതി നല്‍കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1.55 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന ശരാശരി ജൂലൈ-ഓഗസ്റ്റ് മാസത്തിന് മുകളില്‍ പോയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 

ഫൈസറിന്റെ കോവിഡ് ഗുളികയായ പാക്സ് ലോവിഡ് ഉപയോഗിക്കുന്നവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഗുരുതരമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതില്‍ നിന്നും കോവിഡ് ബാധിച്ച് മരിക്കുന്നതില്‍ നിന്നും 88 ശതമാനത്തില്‍ അധികം സംരക്ഷണം ലഭിക്കുമെന്നാണ് പരീക്ഷണഫലങ്ങള്‍ വ്യക്തമാക്കുന്നതെന്ന് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ പറഞ്ഞു. പ്രായമേറിയവര്‍, പൊണ്ണത്തടി, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവയുള്ളവരെ റിസ്ക് കൂടുതലുള്ള വിഭാഗമായി പരിഗണിച്ചാണ് ഗുളിക നല്‍കുക.

കിഡ്നി സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് ഗുളിക നല്‍കില്ല. 40 കിലോയില്‍ കൂടുതല്‍ ഭാരമുള്ള കുട്ടികള്‍ക്ക് ഗുളിക ഉപയോഗിക്കാം.
ഒരു കോടി ആളുകളെ ചികിത്സിക്കാനുള്ള കോവിഡ് ഗുളിക അമേരിക്കന്‍ സര്‍ക്കാര്‍ വാങ്ങിക്കഴിഞ്ഞു. 37,717 രൂപയാണ് ഒരു കോഴ്സ് ഗുളികയ്ക്ക് ചെലവാകുക. മൂന്ന് ഗുളിക വീതം അഞ്ച് ദിവസം രണ്ട് നേരമാണ് ഗുളിക കഴിക്കേണ്ടത്. 

ENGLISH SUMMARY:US approves Pfiz­er’s Covid pill
You may also like this video

Exit mobile version