Site icon Janayugom Online

248 പുരാവസ്തുക്കൾ ഇന്ത്യക്ക് തിരികെ നൽകി യുഎസ്; 112 കോടി രൂപയിലേറെ മൂല്യം

15 ദശലക്ഷം ഡോളർ അഥവാ 112 കോടി രൂപയിലേറെ വിലമതിക്കുന്ന 248 പുരാവസ്തുക്കൾ ഇന്ത്യക്ക് തിരികെ നൽകി യുഎസ്. ഇന്ത്യൻ കോൺസുലേറ്റ് ജനറൽ രൺധീർ ജയ്‌സ്‌വാളും അമേരിക്കയിലെ ഹോംലാന്റ് സെക്യുരിറ്റി ഇൻവസ്റ്റിഗേഷൻ ഡപ്യൂട്ടി സ്പെഷൽ ഏജന്റ് ഇൻ ചാർജ് എറിക് റോസൻബൽറ്റും പങ്കെടുത്ത യോഗത്തിലാണ് കൈമാറ്റം നടന്നത്. 12-ാം നൂറ്റാണ്ടിൽ വെങ്കലത്തിൽ നിർമ്മിച്ച നടരാജ വിഗ്രഹമടക്കമുള്ള പുരാവസ്തുക്കളാണ് അമേരിക്ക ഇന്ത്യക്ക് തിരികെ നൽകിയത്. 

കഴിഞ്ഞ പത്ത് വർഷത്തിനിടെ അമേരിക്കയിൽ നടന്ന വിവിധ ക്രിമിനൽ കേസ് അന്വേഷണങ്ങൾക്ക് ഒടുവിൽ കണ്ടെത്തിയതാണ് ഈ പുരാവസ്തുക്കൾ. തിരികെ കിട്ടിയ 235 പുരാവസ്തുക്കളും ഇപ്പോൾ അമേരിക്കയിൽ തടവിൽ കഴിയുന്ന ആർട് ഡീലർ സുഭാഷ് കപൂറിൽ നിന്ന് പിടിച്ചെടുത്തതാണ്. ഇന്ത്യക്ക് പുറമെ കമ്പോഡിയ, ഇന്തോനേഷ്യ, മ്യാന്മർ, നേപ്പാൾ, പാക്കിസ്ഥാൻ, ശ്രീലങ്ക, തായ്‌ലന്റ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പുരാവസ്തുക്കൾ ഇയാളുടെ പക്കൽ നിന്ന് കണ്ടെത്തിയിരുന്നു. 

സുഭാഷും സംഘവും ചേർന്ന് കടത്തിയ 143 ദശലക്ഷം അമേരിക്കൻ ഡോളറിന്റെ വസ്തുക്കളാണ് പിടിച്ചെടുത്തത്. 2015 ൽ പിടിയിലായ നയേഫ് ഹോംസിയുടെ പക്കൽ നിന്ന് പിടിച്ചെടുത്തതാണ് മറ്റ് പുരാവസ്തുക്കൾ. ഇതേ പിടിച്ചെടുക്കലിൽ നിന്ന് ലഭിച്ച മറ്റ് വസ്തുക്കൾ 2020 ഓഗസ്റ്റിൽ ഇന്ത്യയിലേക്ക് തിരിച്ചയച്ചിരുന്നു.
12-ാം നൂറ്റാണ്ടില്‍ വെങ്കലത്തില്‍ നിർമ്മിച്ച ശിവ നടരാജ വിഗ്രഹത്തിന് ഏകദേശം നാല് ദശലക്ഷം ഡോളർ വിലമതിക്കുന്നതാണ്. അത് 1960 ൽ ഒരു ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ച് ന്യൂയോർക്കിലേക്ക് കടത്തിയതാണെന്നാണ് വിവരം. ഇതിന്റെ വില്പന നടത്തിയതിന്റെ പേരില്‍ 2021ൽ ഒരാളെ ശിക്ഷിച്ചിരുന്നു. 

Eng­lish Sum­ma­ry : us returned 248 antiques to india

You may also like this video :

Exit mobile version