Site icon Janayugom Online

കഴിഞ്ഞവര്‍ഷം സ്ത്രീകൾക്കെതിരെ 31,000 കുറ്റകൃത്യങ്ങള്‍ ; ഏറ്റവും മുന്നിൽ ഉത്തർപ്രദേശ്

രാജ്യത്ത് സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ ഏറ്റവും മുന്നിൽ ഉത്തർപ്രദേശ്. ദേശീയ വനിതാ കമ്മിഷനാണ് തങ്ങള്‍ക്ക് ലഭിച്ച പരാതികളെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. 31,000 പരാതികളാണ് കഴിഞ്ഞ വർഷം മാത്രം വനിതാകമ്മിഷന് ലഭിച്ചിട്ടുള്ളത്. ഇതിൽ പകുതിയിലേറെയും ഉത്തർപ്രദേശിൽ നിന്നാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2020 ൽ 23,722 പരാതികൾ ലഭിച്ചപ്പോൾ 2021 ൽ 30 ശതമാനം വർധനയുണ്ടായി. ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് 6,633 കേസുകളും സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് 4,589 കേസുകളുമാണ് എൻസിഡബ്ല്യുവിന്റെ കണക്കുകളിലുള്ളത്. 

രാജ്യത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തർപ്രദേശിൽ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ 15,828 പരാതികൾ രേഖപ്പെടുത്തി. ഡൽഹി (3,336), മഹാരാഷ്ട്ര (1,504), ഹരിയാന(1,460), ബിഹാർ (1,456) എന്നിങ്ങനെയാണ് കേസുകൾ. അന്തസോടെ ജീവിക്കാനുള്ള അവകാശത്തിനുനേരെയുള്ള അതിക്രമം, ഗാർഹിക പീഡനം എന്നിവയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് ഉത്തർപ്രദേശിൽ നിന്നാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 

2014ന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കുകളാണ് ഇവ. 2014ൽ ആകെ 33,906 പരാതികളാണ് ലഭിച്ചത്. സ്ത്രീകളോടുള്ള അനാദരവ് അല്ലെങ്കിൽ മാനഭംഗം സംബന്ധിച്ച കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 1,819 പരാതികൾ, ബലാത്സംഗം, ബലാത്സംഗശ്രമം എന്നിവയുടെ 1,675, സ്ത്രീകൾക്കെതിരായ പൊലീസ് അനാസ്ഥയുടെ 1,537, സൈബർ കുറ്റകൃത്യങ്ങളുടെ 858 എന്നിങ്ങനെയാണ് പരാതികള്‍ ലഭിച്ചിരിക്കുന്നത്.
ENGLISH SUMMARY; Uttar Pradesh has the high­est crime rate against women in the country.
YOU MAY ALSO LIKE THIS VIDEO;

Exit mobile version