Site icon Janayugom Online

വണ്ടന്‍മേട് രാജ്കുമാര്‍ കൊലക്കേസ് പ്രതി ആത്മ ഹത്യയ്ക്ക് ശ്രമിച്ചു

Vandanmendu

വണ്ടന്‍മേട്ടില്‍ സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രതി കൈമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെറ്റിത്തൊഴു മണിയംപെട്ടി സ്വദേശി സത്യവിലാസം രാജ്കുമാറി (18)നെ മദ്യത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയ സുഹൃത്ത് പ്രവീണ്‍കുമാറാണ് കൈമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: രാജ്കുമാറിനെ കാണ്‍മാനില്ലായെന്ന പരാതിയെ തുടര്‍ന്ന് പ്രവീണിനെ അന്വേഷിച്ച് വണ്ടന്‍മേട് പൊലീസ് വീട്ടീല്‍ എത്തിയിരുന്നു. മദ്യം, കഞ്ചാവ് എന്നിവയുടെ ലഹരിയിലായിരുന്ന പ്രവീണ്‍കുമാറിനോട് അടുത്ത ദിവസം പൊലീസ് സ്‌റ്റേഷനില്‍ എത്തണമെന്ന നിര്‍ദ്ദേശം വീട്ടുകാര്‍ക്ക് നല്‍കിയാണ് പൊലീസ് മടങ്ങിയത്. പോലീസ് അന്വേഷിക്കുന്ന വിവരം അറിഞ്ഞതോടെ പ്രവീണ്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പ്രവീണിന്റെ മാതാവ് കാണുകയും തുണികൊണ്ട് മുറിവ് കെട്ടിവെയ്ക്കുകയും ചെയ്തു.

പിറ്റേന്ന് പൊലീസ് സ്‌റ്റേഷനില്‍ എത്തിയ പ്രവീണിനെ പൊലീസുകാര്‍ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാജ്കുമാറിന്റെ സുഹ്യത്തായ പ്രവീണ്‍ കുമാറിനെ കാണാതാകുന്നത്. രാജ്കുമാറിന്റെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പുസ്വാമി ഐപിഎസ്സിന്റെ നിര്‍ദ്ദേശപ്രകാരം കട്ടപ്പനഡിവൈഎസ്പി വി എ നിഷാദ് മോന്‍, വണ്ടന്‍മേട് സിഐ നവാസ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തില്‍ കേരളാ തമിഴ് നാട് അതിര്‍ത്തിയിലെ തമിഴ്‌നാട് വനത്തിനുള്ളില്‍ രാജ്കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.

പ്രവീണ്‍കുമാറിന്റെ സഹോദരിയോട് കൊല്ലപ്പട്ട രാജ്കുമാര്‍ മോശമായി പെരുമാറിയിരുന്നു. ഈ പരാതി സഹോദരനോട് പറഞ്ഞതിനെതുടര്‍ന്ന് ഉണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. തിങ്കളാഴ്ച രാവിലെ മണിയംപെട്ടിയിലുള്ള ഗ്രൗണ്ടില്‍ വച്ച് ഇരുവരും കണ്ടുമുട്ടിയിരുന്നു. ഇരുവരും നെറ്റിത്തൊഴുവിലുള്ള ബിവറേജില്‍ നിന്നും മദ്യം വാങ്ങി. തമിഴ്‌നാട് വനത്തില്‍ എത്തിയ ഇരുവരും മദ്യപിക്കുകയും കഞ്ചാവ് വലിക്കുകയും ചെയ്തു. പിന്നീട് പ്രവീണ്‍ കൈയ്യില്‍ കരുതിയിരുന്ന മാരക വിഷം മിച്ചമുള്ള മദ്യത്തില്‍ കലര്‍ത്തി രാജ്കുമാറിന്റെ വായില്‍ ഒഴിച്ചു കൊടുക്കുകയായിരുന്നു. അസ്വസ്ഥനായ രാജ്കുമാര്‍ വീട്ടിലേയ്ക്ക് എത്തുവാന്‍ കാനന പാതയിലുടെ ഓടിയെങ്കിലും പ്രവീണ്‍ ഇടയ്ക്ക് തടഞ്ഞ് നിര്‍ത്തി. അവശനിലയില്‍ പാറപ്പുറത്ത് വീണ രാജ്കുമാറിന്റെ മരണം ഉറപ്പ് വരുത്തിയതിന് ശേഷമാണ് പ്രതി തിരികെ വീട്ടിലേയ്ക്ക് മടങ്ങിയത്.

കാണാതായ മകന്‍ രാജ്കുമാറിന്റെ കൂടെ കണ്ടതായി പ്രവീണിന്റെ പിതാവ് പൊലീസിനോട് പറഞ്ഞതോടെയാണ് അന്വേഷണം രാജ്കുമാറിന്റെ നേര്‍ക്ക് തിരിഞ്ഞത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രവീണ്‍കുമാര്‍ കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കൂടുതല്‍ തെളിവെടുപ്പിനായി വണ്ടംമേട് പൊലീസ് രണ്ട് ദിവസത്തേയ്ക്ക് ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ പ്രതിയെ വാങ്ങി. കട്ടപ്പന ഡിവൈഎസ്പിയുടെ സ്‌പെഷ്യല്‍ ടീം അംഗങ്ങളായ സബ് ഇന്‍സ്‌പെക്ടര്‍മാരായ സജിമോന്‍ ജോസഫ്, എം ബാബു , സിവില്‍ പോലീസ് ഉദ്യേഗസ്ഥന്‍മാരായ ടോണി ജോണ്‍ , വി.കെ അനീഷ് , ജോബിന്‍ ജോസ്, പി.എസ് സുബിന്‍, ശ്രീകുമാര്‍ വണ്ടന്‍മേട് എസ്്‌ഐമാരായ എബി ജോര്‍ജ് , ഡിജു , റജി കുര്യന്‍, ജെയിസ്, മഹേഷ്, സിപിഒമാരായ ബാബുരാജ്, റാള്‍സ് , ഷിജുമോന്‍ എന്നിവര്‍ അന്വേഷണത്തില്‍ പങ്കാളികളായി.

Eng­lish Sum­ma­ry: Van­dan­medu Rajku­mar mur­der accused tried to com­mit su icide

You may like this video also

Exit mobile version