ദേശീയ ഗീതമായ വന്ദേമാതരത്തിന് ആദരവ് പ്രകടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുതിയ മാർഗരേഖ പുറത്തിറക്കി. വിവിധ പരിപാടികളില്‍ വന്ദേമാതരം ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കുന്നത് നിർബന്ധമാണെങ്കിലും സിനിമ തിയേറ്ററുകളിൽ ഇത് ബാധകമല്ലെന്ന് മാർഗരേഖയില്‍ വ്യക്തമാക്കുന്നു. ദേശീയ ഗാനമായ ജനഗണമനയ്ക്ക് നിലവിലുള്ള പ്രോട്ടോക്കോളുകൾ വന്ദേമാതരത്തിനും ബാധകമാക്കുന്നതിന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയം പുതിയ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചത്.
ഔദ്യോഗിക ചടങ്ങുകളിലും വിദ്യാലയങ്ങളിലും ദേശീയ ഗീതം ആലപിക്കുമ്പോൾ ആദരസൂചകമായി എഴുന്നേറ്റ് നിൽക്കണം. എന്നാൽ സിനിമ പ്രദർശനത്തിന് മുൻപോ ശേഷമോ വന്ദേമാതരം ആലപിക്കുന്നുണ്ടെങ്കിൽ കാണികൾ എഴുന്നേറ്റ് നിൽക്കണമെന്നത് നിർബന്ധമല്ല. ജനങ്ങൾ വിനോദത്തിനായി എത്തുന്ന ഇടമെന്ന നിലയിലാണ് സിനിമാ തിയേറ്ററുകളെ ഇതിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത്. 1971ലെ ദേശീയ ബഹുമതികളോടുള്ള അവഹേളനം തടയൽ നിയമത്തിൽ നിലവിൽ വന്ദേമാതരത്തിന് പ്രത്യേക സംരക്ഷണം നൽകുന്നില്ല. ദേശീയ ഗാനത്തിന് തുല്യമായ പദവി വന്ദേമാതരത്തിനും നൽകണമെന്നാവശ്യപ്പെട്ട് വിവിധ കോടതികളിൽ ഹർജികൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഈ നീക്കം.

