13കാരിയുടെ ജീവനുമായി വന്ദേഭാരത് എറണാംകുളത്തേക്ക്. 13 വയസുകാരിയുടെ ഹൃദയമാറ്റ ശസ്ത്രക്രിയക്കായാണ് വന്ദേഭാരതിൽ എറണാകുളത്തേക്ക് കൊണ്ടുപോകുന്നത്. കൊല്ലം അഞ്ചൽ ഏരൂർ സ്വദേശിയായ പെൺകുട്ടിയെ ഏഴ് മണിയോടെ ലിസി ആശുപത്രിയിൽ എത്തിക്കുകയാണ് ലക്ഷ്യം. തിരുവനന്തപുരം ശ്രീചിത്രയിലായിരുന്നു പെൺകുട്ടി ചികിത്സതേടിയിരുന്നത്. ശേഷം എറണാകുളം ലിസി ഹോസ്പിറ്റലിലും ചികിത്സ തേടിയിരുന്നു. ഹൃദയശസ്ത്രക്രിയക്കുള്ള സജ്ജീകരണങ്ങൾ പൂർത്തിയായതായി ഇന്ന് ഉച്ചയോടെയാണ് അറിയിപ്പ് ലഭിച്ചത്. അടിയന്തരമായി എത്തണമെന്ന് അറിയിപ്പ് ലഭിച്ചതോടെ ആദ്യം എയർ ആംബുലൻസിന്റെ സഹായം തേടി. പക്ഷെ ലഭിക്കാതിരുന്നതോടെ ട്രെയിൻ മാർഗം കുടുംബം സ്വീകരിക്കുകയായിരുന്നു.
എൻകെ പ്രേമചന്ദ്രൻ എംപിയുടെ സഹായത്തോടെയാണ് വന്ദേഭാരതിൽ യാത്രാസൗകര്യം ഒരുക്കിയത്. 4.55 ന് കൊല്ലം റെയിൽവേ സ്റ്റേഷനിലെത്തിയ വന്ദേഭാരത് രാത്രി 7 മണിയോടെ എറണാകുളത്ത് എത്തും. നിർധന കുടുംബം ശസ്ത്രക്രിയക്കുള്ള പണം സ്വരുക്കൂട്ടിയത് സുമനസുകളുടെ സഹായത്തോടെയാണ്.

