ഇമപൂട്ടിയുറങ്ങിയുണർന്നു നീയുഗങ്ങളിൽ
ശിലകളിൽ തീർത്തു നിൻ മേനിയെങ്കിലും
കാണാതെ പോകുമീ നാടിൻ ജീർണ്ണത
ഉൾക്കാമ്പിലിന്നും പ്രതികരിക്കേണ്ട
ഉയിരില്ല ആശയം ബലിക്കല്ലുകാട്ടും
പകുതിപോയോരുകണ്ഠത്തിൻ തേങ്ങലും
നാട്ടിലെല്ലാം പറയുന്നു നിൻകഥ
ഏടിലെല്ലാമെഴുതുന്നു നിൻകീർത്തി
മജ്ജയും മാംസവും വെന്തെരിഞ്ഞതും
കൊച്ചുമോഹങ്ങൾ പൊട്ടിത്തകർന്നതും
നീതിതൻ വഴിയിലെ മുള്ളുകൾക്കുള്ളിലും
കാണാ സുഖങ്ങൾ തെരഞ്ഞുനടന്നതും
ശ്രവണസുഖമേകും വാചാമൊഴികളിൽ
വരമൊഴികളിൽ തൂലികയൊട്ടുചലിച്ചതും
ഏഴാങ്കടലിനുമപ്പുറത്തും കൂട്ടിനായ് വന്നു
നിനക്കു ചങ്ങലത്തടവറ
കതിരിടും വാക്കിൻമുനയിലെ ഗർജ്ജനം
ബ്രഹ്മാസ്ത്രമായി പാറിപാറി നടന്നതും
ചീന്തിതകർത്തു ചിലതിൻ ചിലമ്പൊലി
ചീറിപ്പിണയുമധികാരിവർഗ്ഗവും
സത്യമേവംമൊഴിഞ്ഞുമർത്ഥം ഗ്രഹിച്ചും
ശംഖിൻനാദം പ്രതിധ്വനിക്കൊണ്ടതും
ഗ്രാമത്തിലുംമങ്ങും പൗരബോധത്തിലും
അഗ്നിജ്വാലയായി പടർന്നതും ജീവനിൽ
തറവാടുതന്നോരിരുട്ടിൽ നിശ്ചലം
കാണാതെ മിണ്ടാതെ കേൾക്കാതെ പ്രതിമയായി
അഴിയാക്കുരിക്കിൽ കുരുങ്ങിക്കുരുങ്ങി