Site icon Janayugom Online

ഓർമ്മകളുടെ മഴ

ഹൃദയത്തിൽ നിന്ന് വരുന്ന
നിശബ്ദമായ പ്രാർത്ഥനകൾപോലെയാണ്
ചില പ്രണയങ്ങൾ
മിണ്ടുകയേയില്ല
ഒന്നും പറയില്ല
കണ്ടില്ലല്ലോയെന്ന് പരിഭവം പറയില്ല
നഷ്ടപ്പെട്ട് പോയെന്ന് പരിതപിക്കില്ല
എന്നും കാത്ത് നിൽക്കില്ല
ഒരു പൂപോലും വച്ച് നീട്ടില്ല
ഒരു ചുംബനപ്പാടുകളും
അവശേഷിപ്പിക്കില്ല
എന്നിരുന്നാലും
ഒരു നോട്ടത്തെ കൺകളിൽ
കുരുക്കിയിട്ടേക്കും
നടന്നുപോയ വഴികളിലൊക്കെ
പെറുക്കിയെടുക്കാൻ-
തോന്നുംപോലെ
ഒരു മഴ കുടഞ്ഞിടും
ഓർമ്മകളൊക്കെ-
അടുക്കിവച്ചൊരു സദസിൽ
ഒന്നും മിണ്ടാതെ
കണ്ണുകളടച്ച് പിടിച്ചേക്കും
ഒരപരിചിതത്വവും ഇല്ലാതെ
മിണ്ടിയേക്കും
ചിലപ്പോൾ
നോക്കുകപോലുമില്ലായിരിക്കും
ചിലതങ്ങനെയാണ്
പ്രണയമായിരുന്നെന്നറിയാൻ
വർഷങ്ങളുടെ കാത്തിരിപ്പ് വന്നേക്കും
വെള്ളിമുടികൾ നെറുകയിൽ ഊർന്നു
വീണേക്കും
എങ്കിലും
അടുത്തെത്തുമ്പോൾ രണ്ടു ഹൃദയങ്ങൾ
അതിവേഗത്തിൽ അപകടമുണ്ടാക്കുന്ന
രണ്ടു വണ്ടികൾപോലെ കൂട്ടിയിടിക്കുന്നു
ചിതറിത്തെറിക്കുന്നു
പിന്നീടൊരിക്കലും
വീണ്ടെടുക്കാൻ കഴിയാത്ത
വിധം പൊടിഞ്ഞു പോകുന്നു
കുരുക്കിയിട്ട നോട്ടത്തെ
ഹൃദയത്തിലൊരാണിയിൽ തറയ്ക്കുന്നു
ഉയിർപ്പുകളില്ലാതെ
പിടഞ്ഞു പിടഞ്ഞതങ്ങനെ…

Exit mobile version