എത്രനാളെത്രനാൾ
മൗനം പുതച്ചൊരി
നീലയവനിക
നിന്നുടൽ മൂടുന്നു
എന്നും തളിർക്കുന്ന
കൊച്ചിളം തണ്ടുമായ്
എത്ര പകലുകൾ
വാടിത്തളരുന്നു
സുന്ദരസ്വപ്നങ്ങൾ
മൗനത്തിലാഴ്ത്തിയും
ഭീകരദൃശ്യങ്ങൾ
കണ്ണുകൾ മൂടിയും
ഏതു നിശാചര
ഗേഹത്തിൻ ചാരത്തു
രാക്കിളിയായി നീ
പാടിത്തളരുന്നു
ഏതു ദിനാന്തത്തിൻ
ശാദ്വലഭൂമിയിൽ
സൗരഭ്യ പുഷ്പമായ്
പൂത്തുവിടർന്നിടും
ഏതൊരു സ്വർഗീയ
നർത്തന മേടയിൽ
കൗതുക കാഴ്‌ചകൾ
കണ്ടുനടന്നിടും
പാതിരാക്കാറ്റിൻ
സുഗന്ധവും പേറി നീ
ഏതു നിലാവിൽ
നിഴലായലഞ്ഞിടും
ഏതു പ്രണയിനി
കാമുകഹൃത്തിന്റെ
സമ്മാനമായ് നിന്നെ
കാഴ്ച വച്ചീടുന്നു
സംവത്സരത്തിലൊരിക്കൽ മാത്രം
പൂവിട്ടുകൂമ്പിയടയുന്ന നിൻ
മാദകസൗരഭ്യമേറ്റു രാത്രി
വെള്ളി നിലാവിൽ കുളിച്ചുനിൽക്കും

