Site iconSite icon Janayugom Online

ജീവനക്കാരെ ‘ചട്ടം പഠിപ്പിക്കാൻ’ വിസിയുടെ യോഗം

ജീവനക്കാരെ ‘ചട്ടം പഠിപ്പിക്കാൻ’ കേരള സർവകലാശാലയില്‍ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മല്‍ പ്രത്യേക യോഗം ചേര്‍ന്നു. ഹൈക്കോടതിയിൽ നിന്ന് വിമർശനം നേരിട്ട ദിവസം തന്നെയാണ് യോഗം ചേർന്നത്. അനധികൃത യോഗത്തിലേക്ക് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്യാത്ത യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘിനെയും വിസി ക്ഷണിച്ചുവരുത്തി. ഇതിൽ പ്രതിഷേധിച്ച് കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ യോഗത്തിൽ നിന്ന് വിട്ടുനിന്നു. അതേസമയം യോഗത്തിൽ സർവകലാശാല നടത്തിപ്പുമായി ബന്ധപ്പെട്ട് വിഷയങ്ങൾ ചർച്ച ചെയ്യാതെ ഇടതുപക്ഷ സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കാനാണ് വിസി തയ്യാറായത്. ഇടതുപക്ഷ അംഗങ്ങള്‍ വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരാണെന്നും അവർ പറയുന്നത് അനുസരിക്കേണ്ട കാര്യമില്ലെന്നും വിസി അധിക്ഷേപിച്ചു. രജിസ്ട്രാറുടെ സസ്പെൻഷൻ നടപടിയെയും വിസി ന്യായീകരിച്ചു. 

എമിരറ്റസ് പ്രൊഫസർമാർ‌, പിഎച്ച്ഡി യോഗ്യതയുള്ളവരടക്കം ഉൾപ്പെടുന്ന സിൻഡിക്കേറ്റ് അംഗങ്ങളെയാണ് വിസി അധിക്ഷേപിച്ചത്. സർവകലാശാല ചട്ടങ്ങളെ തനിക്ക് സ്വീകാര്യമാവുന്ന തരത്തിൽ വ്യാഖാനിക്കാനുള്ള ശ്രമവും വിസി നടത്തി. രജിസ്ട്രാർ ‍ഡോ. കെ എസ് അനിൽകുമാറിന് ഫയലുകൾ കൈമാറരുതെന്ന താക്കീതും ജീവനക്കാർക്ക് നൽകി. അതേസമയം യോഗത്തിൽ പങ്കെടുത്ത കോൺഗ്രസ് അനുകൂല സംഘടനാ ജീവനക്കാർക്കിടയിൽ ഭിന്നത രൂക്ഷമായി. വൈസ് ചാൻസലറുടെ സംഘ്പരിവാർ നിലപാടിലെ എതിർപ്പാണ് ഭിന്നതയുടെ കാരണം.

Exit mobile version