മുണ്ടക്കെ–ചൂരൽമല പുനരധിവാസത്തിന്റെ പേരിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പച്ചനുണ ആവർത്തിക്കുകയാണെന്ന് എല്‍ഡിഎഫ് വടക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥാ ക്യാപ്റ്റന്‍ എം വി ഗോവിന്ദൻ. വികസന മുന്നേറ്റ ജാഥ പര്യടനത്തിനിടെ മമ്പാട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ഭൂമി അനുവദിക്കാത്തതുകൊണ്ടാണ് ദുരന്തബാധിതര്‍ക്കുള്ള വീട് നിർമാണം വൈകിയതെന്നത് കല്ലുവച്ച നുണയാണ്. 2024 ഡിസംബർ 30ന് പ്രതിപക്ഷ നേതാവും ഉപനേതാവും പങ്കെടുത്ത യോഗത്തിൽ സ്പോൺസർമാർക്ക് വീട് നിർമ്മിക്കാൻ ഭൂമി അനുവദിക്കാനാവില്ലെന്ന് സർക്കാർ വ്യക്തമാക്കിയതാണ്. ടൗൺഷിപ്പിനായി സർക്കാർ 44 കോടി രൂപ നൽകിയാണ് ഭൂമി ഏറ്റെടുത്ത്. ഇത് മറച്ചുവച്ചാണ് വി ഡി സതീശന്‍ കള്ളംപറയുന്നത്.
കോൺഗ്രസ് നൂറും രാഹുൽഗാന്ധി നൂറും യൂത്ത് കോൺഗ്രസ് മുപ്പതും വീട് നിർമ്മിക്കുമെന്നാണ് പറഞ്ഞത്. ഇപ്പോഴത് നൂറായി ചുരുങ്ങി. ഒന്നര വർഷം മുമ്പ് പണം പിരിച്ചിട്ടും വീടിന് തറക്കല്ലിടാൻ പോലും സാധിച്ചിട്ടില്ല. എത്ര കോടിയാണ് പിരിച്ചതെന്നതിലും വ്യക്തതയില്ല. പണംപിരിക്കാൻ ഉണ്ടാക്കിയ ആപ്പ് ഒരുഘട്ടത്തിൽ പ്രവർത്തനരഹിതമായി. മൂന്നര ഏക്കർ ഭുമി വാങ്ങിയെന്നാണ് അവകാശപ്പെടുന്നത്. അതിൽ നൂറ് വീട് നിർമ്മിക്കുക സാധ്യമല്ല. തറക്കല്ലുപോലും ഇടാത്ത വീട് നിർമ്മാണം ഉടൻ പൂർത്തിയാകുമെന്നും പറയുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാ പ്രതിപക്ഷ എംഎൽഎമാരും പണം കൊടുത്തിട്ടില്ല. അന്നത്തെ വയനാട് എംപി പോലും കൊടുത്തില്ല. രമേശ് ചെന്നിത്തല പണം നൽകിയപ്പോൾ അത് തെറ്റായി പോയി എന്നാണ് അന്നത്തെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞത്. പാലക്കാടെ വിമതരുടെ പാർട്ടി രൂപീകരണ നീക്കത്തെ നേരിട്ട് മുന്നോട്ട് പോകും. വിമതർ എന്ന് പറഞ്ഞാൽ പാർട്ടിയിൽ നിന്ന് പുറത്തുപോയവർ ആണ്. അവരെ ആ നിലയിൽ തന്നെ രാഷ്ടീയമായി കാണും. വി ഡി സതീശന്‍ വിസ്മയം എന്ന് പറഞ്ഞാൽ ഇതിന്റെ അർത്ഥം വെറും കളവ് എന്ന് മാത്രമാണെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

