Site icon Janayugom Online

ഇന്ധനവില വർധനവും പ്രതികൂല കാലാവസ്ഥയും: പച്ചക്കറി വില കുതിച്ചുയരുന്നു

ഇന്ധനവില വർധനവും സമീപ സംസ്ഥാനങ്ങളിലെ പ്രതികൂല കാലാവസ്ഥയും കാരണം സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ സാരമായി ബാധിക്കുന്നു. ഇന്ധന വിലയും പാചക വാതകവിലയും വർധിക്കുമ്പോഴാണ് പച്ചക്കറി വിലയും കുതിച്ചുയരുന്നത്. കോഴിക്കോട്ടെ മൊത്തവ്യാപാര കേന്ദ്രമായ പാളയം മാർക്കറ്റിൽ ഒരു പെട്ടി തക്കാളിക്ക് 1350 രൂപയാണ് ഹോൾസെയിൽ വില. കിലോയ്ക്ക് 50 മുതൽ 55 രൂപയ്ക്ക് വരെയാണ് പാളയത്ത് തക്കാളി വിൽക്കുന്നത്. നാട്ടിൻപുറങ്ങളിൽ 65 മുതൽ 70 രൂപയോളം തക്കാളിക്ക് വില ഉയർന്നിട്ടുണ്ട്. 

കേരളത്തിലേക്ക് പച്ചക്കറികൾ എത്തുന്ന തമിഴ് നാട്ടിലും കർണാടകയിലും മഴ മൂലം വൻ തോതിൽ കൃഷി നശിച്ചതും സാധനങ്ങളുടെ ലഭ്യത കുറഞ്ഞതും ഇന്ധന വില വർധനവും വില കൂടുന്നതിന് കാരണമായി കച്ചവടക്കാർ ചൂണ്ടിക്കാട്ടുന്നു. ദീപാവലിക്ക് ശേഷമാണ് സംസ്ഥാനത്ത് പച്ചക്കറി വിലയിൽ വർധനവ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കുറഞ്ഞ ലോഡ് പച്ചക്കറികളാണ് നിലവിൽ കേരളത്തിലേക്ക് എത്തുന്നതെന്നും കച്ചവടക്കാർ പറയുന്നു. 

32 രൂപയുണ്ടായിരുന്ന സവാളയുടെ വില 40 മുതൽ 45 രൂപ വരെയായി. ഉരുളക്കിഴങ്ങ് മൊത്ത വില 25 രൂപയിൽ നിന്ന് മുപ്പത് രൂപയിൽ എത്തി. ചില്ലറ വിപണിയിൽ ഉരുളക്കിഴങ്ങ് 30 മുതൽ 35 രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത്. ചിലയിടങ്ങിൽ 40 രൂപയോളം ഉരുളക്കിഴങ്ങിന് വില വർധിച്ചിട്ടുണ്ട്. പച്ചമുളക് 35–40, ചെറിയ ഉള്ളി-50, മുരിങ്ങക്കായ- 80 എന്നിങ്ങനെയാണ് വില. വെളുത്തുള്ളിയ്ക്ക് എൺപത് മുതൽ നൂറു രൂപ വരെയാണ് വില. എളവൻ, വെള്ളരി, പടവലങ്ങ, ചേന, ചേമ്പ്, മധുരക്കിഴങ്ങ് എന്നിവയ്ക്ക് മുപ്പത് രൂപയാണ് കിലോ വില. വെണ്ട, പയർ, കയ്പക്ക, ബീൻസ് തുടങ്ങിയവയ്ക്ക് 50–60 രൂപ നിരക്കിലാണ് വില. കാരറ്റ് ചെറുതിന് നാൽപത് രൂപയും വലിയ ഊട്ടി കാരറ്റിന് അറുപത് രൂപയും ഈടാക്കുന്നുണ്ട്. പച്ചക്കായയ്ക്ക് ഇരുപത് മുതൽ മുപ്പത് രൂപ വരെയാണ് നിരക്ക്. കാബേജിന് നാൽപത് രൂപയും കോളിഫ്ളവറിന് 45–50 രൂപയും വിലയുണ്ട്. 

വിലക്കയറ്റം ഹോട്ടൽ മേഖലയിലുള്ളവരെയും വലിയ തോതിൽ പ്രയാസത്തിലാക്കിയിട്ടുണ്ട്. ഇതേസമയം പച്ചക്കറിയുടെ പൊതു വിപണി വില വർധിച്ച സാഹചര്യത്തിൽ ജനങ്ങൾക്ക് ആശ്വാസമായി ഹോർട്ടികോർപ്പ് രംഗത്തുണ്ട്. ഹോർട്ടികോർപ്പ് സ്റ്റാളുകളിലൂടെ 19 വരെ പച്ചക്കറികൾ പൊതു വിപണിയിൽ ഉള്ളതിന്റെ 25 ശതമാനം വിലക്കുറവിൽ ലഭ്യമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. 

Eng­lish Sum­ma­ry : veg­eta­bles price hike cri­sis in kerala

You may also like this video :

Exit mobile version