മുനമ്പം വിഷയത്തിൽ ഹൈക്കോടതി വിധി സ്വാഗതാർഹമാണെന്നും റവന്യു വകുപ്പിന്റെ നിലപാട് കോടതി അംഗീകരിച്ചതായും മന്ത്രി കെ രാജൻ പറഞ്ഞു. മുനമ്പത്ത് പതിറ്റാണ്ടുകളായി ഭൂമി കൈവശം വച്ച് വരുന്നവർക്ക് കരമടയ്ക്കാൻ കഴിയുന്നില്ലെന്ന പരാതി നിയമസഭയിൽ ഉന്നയിക്കപ്പെട്ടപ്പോഴാണ് റവന്യു വകുപ്പ് ഈ വിഷയത്തിൽ ഇടപെട്ടത്. എംഎൽഎയും ജില്ലാ കളക്ടറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗം വിളിച്ചു ചേർക്കുകയും കരം അടയ്ക്കുന്നതിന് അനുമതി നൽകുകയുമായിരുന്നു. ഇതിനെ ചോദ്യംചെയ്ത് ചില സ്ഥാപിത താല്പര്യക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച കേസിൽ താൽക്കാലിക സ്റ്റേ അനുവദിച്ചെങ്കിലും സര്‍ക്കാര്‍ കോടതിയിൽ എടുത്ത ശക്തമായ നിലപാടിന്റെ അടിസ്ഥാനത്തിൽ സ്റ്റേ ഒഴിവാക്കി കരമടയ്ക്കാൻ കോടതി അനുവദിച്ചു.
ഇതിനെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ കൊടുത്ത് സിംഗിൾ ബെഞ്ചിലെ കേസ് തീരുന്നതുവരെ സ്റ്റേ തുടരുമെന്ന വിധി സമ്പാദിച്ചെങ്കിലും കേസിൽ അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ചിന് വിട്ടുകൊടുക്കുകയായിരുന്നു. ഈ കേസിലാണ് കരം അടയ്ക്കാൻ അനുവാദം നൽകി സിംഗിൾ ബെഞ്ച് ഇന്നലെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ഇതേ വിഷയത്തിൽ നിരവധി കേസുകളാണ് ഹൈക്കോടതിയിൽ നിലവിലുള്ളത്. കേസുകൾ തീർപ്പാക്കുന്നത് വരെ കരം അടയ്ക്കുന്നതിന് അനുമതി നൽകി കൊണ്ടുള്ള കോടതി ഉത്തരവ് സ്വാഗതാർഹമാണ്. അന്തിമ വിധി വരുന്നതോടുകൂടി മുനമ്പം പ്രശ്നം പൂർണമായും പരിഹരിക്കപ്പെടും. കൈവശക്കാർക്ക് ഭൂമിയിൽ ഉടമസ്ഥതയുണ്ടെന്ന് തന്നെയാണ് സർക്കാരിന്റെ നിലപാടെന്നും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

