Site icon Janayugom Online

സുപ്രീം കോടതിക്കെതിരെ വാളോങ്ങി ഉപരാഷ്ട്രപതിയും

കേന്ദ്രസര്‍ക്കാരിനൊപ്പം സുപ്രീം കോടതിക്കെതിരെ വാളോങ്ങി ഉപരാഷ്ട്രപതിയും. നേരത്തെ നിരവധി തവണ കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു അടക്കമുള്ളവര്‍ സുപ്രീം കോടതിയില്‍ ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയം സമ്പ്രദായത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ രംഗത്തെത്തിയത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ സാന്നിധ്യത്തിലായിരുന്നു ഉപരാഷ്ട്രപതിയുടെ പരാമര്‍ശങ്ങള്‍.

കൊളീജിയം സംവിധാനത്തെ ഇല്ലാതാക്കുന്നതിന് 2014ല്‍ ബിജെപി അധികാരത്തിലെത്തിയതിനുശേഷം കൊണ്ടുവന്ന ദേശീയ ജുഡീഷ്യല്‍ അപ്പോയിന്റ്‌മെന്റ് കമ്മീഷന്‍ നിയമം (എന്‍ജെഎസി) സുപ്രീം കോടതി റദ്ദാക്കിയതിനെതിരെയായിരുന്നു ധന്‍ഖറുടെ പരാമര്‍ശങ്ങള്‍.
ലോക്‌സഭ ഐക്യകണ്ഠ്യേനയായിരുന്നു ബില്‍ പാസാക്കിയത്. എതിര്‍പ്പോ വോട്ടെടുപ്പ് ബഹിഷ്ക്കരണമോ ഉണ്ടായില്ല. രാജ്യസഭയില്‍ ഒരാള്‍ മാത്രമാണ് എതിര്‍ത്തത്. എന്നിട്ടും സുപ്രീം കോടതി നിയമം റദ്ദാക്കി. എന്നാല്‍ അല്പം പ്രതിഷേധംപോലും പാര്‍ലമെന്റില്‍ ഉണ്ടായിട്ടില്ലെന്ന് ജഗ്ദീപ് ധന്‍ഖര്‍ പറഞ്ഞു. ഭരണഘടനയുടെ ആമുഖത്തില്‍ ‘ഞങ്ങള്‍ ജനങ്ങള്‍’ എന്ന് പരാമര്‍ശിക്കുന്നുണ്ടെന്നും പാര്‍ലമെന്റ് ജനങ്ങളുടെ ഇച്ഛയെ പ്രതിഫലിപ്പിക്കുന്നുവെന്നും ഡല്‍ഹിയില്‍ എല്‍ എം സിംഗ്വി അനുസ്മരണ പ്രഭാഷണത്തില്‍ ഉപരാഷ്ട്രപതി പറഞ്ഞു. എന്‍ജെഎസി നിയമം ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. തുടര്‍ന്ന് 2015 ഒക്ടോബറില്‍ കേന്ദ്രസര്‍ക്കാര്‍ നിയമം പിന്‍വലിച്ചു.

ഉപരാഷ്ട്രപതിയെപോലുള്ളവര്‍ വിവാദവിഷയങ്ങളില്‍ പരസ്യ നിലപാടെടുക്കുന്നത് അസാധാരണമാണ്. കേന്ദ്ര സര്‍ക്കാരും സുപ്രീംകോടതിയും തമ്മിലുള്ള വിഷയത്തില്‍ സമവായത്തിന്റെ പാത സ്വീകരിക്കേണ്ട പദവിയാണ് ഉപരാഷ്ട്രപതിയുടേത്. എന്നാല്‍ ഇവിടെ അദ്ദേഹം പക്ഷം ചേര്‍ന്നിരിക്കുകയാണ്. ഒരാളുടെ വോട്ടിന്റെ യഥാർത്ഥ സാക്ഷാത്കാരം ദൈനംദിന ജീവിതത്തിൽ ജനാധിപത്യത്തിൽ തുടർച്ചയായി പങ്കെടുക്കുകയാണെന്ന് ഉപരാഷ്ട്രപതിയുടെ പ്രസംഗത്തിന് മുന്നോടിയായി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നടത്തിയ പ്രഭാഷണത്തില്‍ പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോട് ചോദ്യങ്ങൾ ചോദിക്കുക, ഭരണകൂടത്തെ ഉത്തരവാദിത്തത്തോടെ നിലനിർത്തുക എന്നിവയും വോട്ടര്‍മാരുടെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് സുപ്രീം കോടതിക്കെതിരെ ആഞ്ഞടിച്ച് ജഗ്ദീപ് ധന്‍ഖര്‍ രംഗത്തെത്തിയത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റതിന് ശേഷം കേന്ദ്രസര്‍ക്കാരുമായി വിവിധ വിഷയങ്ങളില്‍ ഭിന്നത രൂക്ഷമായിട്ടുണ്ട്. ജഡ്ജിമാരുടെ നിയമനത്തിന് ഏറ്റവും സുതാര്യമായ രീതിയിലാണ് കൊളീജിയം പ്രവര്‍ത്തിക്കുന്നതെന്നും വിമര്‍ശനങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്നും കഴിഞ്ഞദിവസം സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു.

Eng­lish Sum­ma­ry: Vice Pres­i­dent Against Supreme Court
You may also like this video

Exit mobile version