Site icon Janayugom Online

വില്ലേജ് ഓഫീസ് ജീവനക്കാരന്‍ കൈക്കൂലി കേസില്‍ പിടിയില്‍ : ഒരു കോടി ആറുലക്ഷം കണ്ടെടുത്ത് വിജിലൻസ്

2500 രൂപ കൈക്കൂലി വാങ്ങി പിടിയിലായ പാലക്കയം വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് വി സുരേഷ് കുമാറിന്റെ വാടക വീട്ടിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ കണ്ടെടുത്തത് ഒരു കോടി ആറുലക്ഷം രൂപയുടെ നിക്ഷേപം. നഗരത്തില്‍ പച്ചക്കറി മാര്‍ക്കറ്റിന് സമീപമുള്ള ലോഡ്ജിലാണ് ഇയാള്‍ വര്‍ഷങ്ങളായി തനിച്ച് താമസിച്ചുവന്നിരുന്നത്. 35 ലക്ഷം രൂപയുടെ കറന്‍സി നോട്ടുകളും 45 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും 25 ലക്ഷം രൂപയുടെ എസ് ബി അക്കൗണ്ടും ഉള്‍പ്പെടെ 1.05 കോടി രൂപയും 17 കിലോ നാണയങ്ങളുമാണ് രാത്രിവരെ നീണ്ട പരിശോധനയില്‍ സംഘം കണ്ടെടുത്തത്.

സംസ്ഥാന സർക്കാർ ഇന്ന് മണ്ണാർക്കാട് എംഇഎസ് കല്ലടി സ്കൂളിൽ സംഘടിപ്പിച്ച റവന്യൂ അദാലത്തിനിടയാണ് സംഭവം. സ്ഥലത്തിന്റെ ലോക്കേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് 2500 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ട സുരേഷ് കുമാറിനെതിരെ മഞ്ചേരി സ്വദേശി നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്. ലോക്കേഷൻ സർട്ടിഫിക്കറ്റിന് മഞ്ചേരി സ്വദേശി പലതവണ വില്ലേജ് ഓഫീസിലെത്തിയെങ്കിലും ഓരോ തവണകളായി 19500 രൂപ കൈപ്പറ്റിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ഇയാൾ വിജിലൻസിൽ പരാതിപ്പെട്ടത്. 

തുടർന്ന് ഇന്ന് നടന്ന അദാലത്തിൽ തീർപ്പാക്കാമെന്നും അതിനായി 2500 രൂപ കൂടി നൽകണമെന്നും സുരേഷ് കുമാർ ആവശ്യപ്പെട്ട വിവരം വിജിലൻസിന് കൈമാറിയതിനെ തുടർന്ന് അവർ നൽകിയ നോട്ട് വാങ്ങുന്നതിനിടെയാണ് സുരേഷ് കുമാറിനെ അറസ്റ്റു ചെയ്തത്. അവിവാഹിതനായ സുരേഷ് കുമാര്‍ കഴിഞ്ഞ പത്തുവര്‍ഷമായി ഇതേ ലോഡ്ജിലാണ് താമസിച്ചുവന്നിരുന്നത്. ഇരുപത് വര്‍ഷമായി പാലക്കാട്ടെ വിവിധ വില്ലേജുകളില്‍ ജോലി നോക്കിവരുന്ന ഇയാള്‍ തിരുവനന്തപുരം ഊരുട്ടമ്പലം സ്വദേശിയാണ്.

Eng­lish Summary;Village office employ­ee arrest­ed in bribery case: Vig­i­lance recov­ers 1 crore and 6 lakh
You may also like this video

Exit mobile version