Site icon Janayugom Online

ആദ്യ കപ്പലിനെ സ്വീകരിക്കാനൊരുങ്ങി വിഴിഞ്ഞം

vizhinjam

ആദ്യ കപ്പലിനെ സ്വീകരിക്കാനൊരുങ്ങി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഞായറാഴ്ച വൈകിട്ട് നാലിനാണ് ആദ്യ കപ്പല്‍ തുറമുഖത്ത് എത്തുക. വാട്ടർ സല്യൂട്ട് നൽകിയാണ് സ്വീകരണം ഒരുക്കുക. കപ്പല്‍ ഇന്നലെ പുറംകടലില്‍ നങ്കൂരമിട്ടു. ഇന്ന് കപ്പല്‍ തീരത്തെത്തി. ഈ മാസം ആറിനാണ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്ന് കപ്പല്‍ പുറപ്പെട്ടത്. തുറമുഖത്തിനുള്ള മൂന്ന് ക്രെയിനുകളാണ് കപ്പലിലുള്ളത്.
കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ആദ്യകപ്പലിനെ സ്വീകരിക്കും. ഈ മാസം 15 വിഴിഞ്ഞം തുറമുഖം ലോക ശ്രദ്ധ നേടുന്ന ദിനമാണെന്നും ഇതുവഴി മലയാളികളുടെ സ്വപ്നമാണ് തീരമണയുന്നതെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖ സന്ദര്‍ശനത്തിന് ശേഷം അഡാനി പോര്‍ട്ട്‌സ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രിയുടെ പ്രതികരണം. 

ലോകത്തെ ഏറ്റവും വലിയ കപ്പലുകള്‍ക്ക് പോലും സുഗമമായി വരാനാകുമെന്നത് വിഴിഞ്ഞത്തിന്റെ സവിശേഷതയാണ്. ഏറ്റവും വലിയ കപ്പലിന് പോലും സുഗമമായി വന്ന് പോകാം. പത്ത് നോട്ടിക്കല്‍ മൈല്‍ അകലെ അന്താരാഷ്ട്ര കപ്പല്‍ ചാല്‍ എന്നതും സ്വാഭാവിക ആഴവുമെല്ലാം വിഴിഞ്ഞത്തിന്റെ നേട്ടങ്ങളാണെന്ന് മന്ത്രി പറഞ്ഞു. തുറമുഖത്തിന് അനുബന്ധമായി വിനോദസഞ്ചാര മേഖലയില്‍ വളര്‍ച്ച ഉണ്ടാകും. ഇത് കേരളത്തിലെത്തുന്ന വിദേശ സഞ്ചാരികളുടെ എണ്ണത്തെ സ്വാധീനിക്കും. പുനരധിവാസ പാക്കേജ് നടപ്പാക്കി വരുന്നു. ആരംഭഘട്ടത്തില്‍ 5000 പുതിയ തൊഴില്‍ അവസരങ്ങളുണ്ടാകും. റിങ് റോഡ് അനുബന്ധമായി വികസനം വരുമെന്നും മന്ത്രി അറിയിച്ചു. 

കപ്പല്‍ നങ്കൂരമിടുന്നതിനുള്ള സംവിധാനങ്ങളുമായി വിഴിഞ്ഞം സജ്ജമാണ്. ഇതിന് ആവശ്യമായ ബെര്‍ത്ത് നിര്‍മ്മാണവും പുലിമുട്ട് നിര്‍മ്മാണവും പൂര്‍ത്തിയായിട്ടുണ്ട്. ക്രെയിന്‍ എത്തിയ ശേഷം ബെര്‍ത്തില്‍ ഉറപ്പിക്കും. ഈ ക്രെയിനുകള്‍ ഉപയോഗിച്ചായിരിക്കും യാര്‍ഡിലെത്തുന്ന കപ്പലുകളില്‍ നിന്ന് കണ്ടെയ്‌നറുകള്‍ ഇറക്കുകയും കയറ്റുകയും ചെയ്യുകയെന്നും മന്ത്രി പറഞ്ഞു. 

Eng­lish Sum­ma­ry: Vizhin­jam was ready to receive the first ship

You may also like this video

Exit mobile version