Site icon Janayugom Online

മോഡി ഭരണത്തില്‍ ‘വോട്ടു വാങ്ങല്‍’ കൂടി

തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാർട്ടികൾ നൽകുന്ന സൗജന്യങ്ങൾ സുപ്രീം കോടതിയിലുൾപ്പെടെ ചർച്ചാവിഷയമായിരിക്കേ ‘ക്ലയന്റലിസം’ (സൗജന്യം നല്കി വശീകരിക്കൽ) ആഗോളതലത്തിൽ തന്നെ രാഷ്ട്രീയ അഴിമതി വർധിക്കാൻ കാരണമാകുന്നതായി റിപ്പോർട്ട്. ഇന്ത്യയിൽ ഇത് വോട്ട് വിലകൊടുത്ത് വാങ്ങൽ എന്ന തരത്തിലെത്തിയെന്നും ‘വേൾഡ് ഡെവലപ്മെന്റ് ജേണൽ’ തയാറാക്കിയ ഡാറ്റ പറയുന്നു.
‘ക്ലയന്റലിസം, അഴിമതിയും നിയമവാഴ്ചയും’ എന്ന തലക്കെട്ടിൽ 1900–2018 കാലയളവിലെ ഇന്ത്യ ഉൾപ്പെടെ 134 രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ളതാണ് റിപ്പോർട്ട്. ‘2010 മുതൽ ഇന്ത്യയുടെ ക്ലയന്റലിസം സ്കോർ ഗണ്യമായി ഉയർന്നിട്ടുണ്ട്. ഇവിടെ ഏറ്റവും പ്രചാരമുള്ള ക്ലയന്റലിസത്തിന്റെ രൂപം ‘വോട്ട് വാങ്ങൽ’ അഥവാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഒറ്റത്തവണ ആനുകൂല്യം നൽകലാണ്. ഇത് അഴിമതിയുമായി ബന്ധപ്പെട്ടിരിക്കുന്നു’-പഠനത്തിൽ പങ്കെടുത്ത യുഎൻ യൂണിവേഴ്സിറ്റി വേൾഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് ആന്റ് ഇക്കണോമിക് റിസർച്ചിലെ കുനാൽ സെൻ പറഞ്ഞതായി ‘ദ പ്രിന്റ്’ റിപ്പോർട്ട് ചെയ്തു. കുനാൽ സെന്നിന് പുറമെ സ്റ്റാഫൻ ഐ ലിൻഡ്ബെർഗ് (സ്വീഡൻ ഗോഥൻബർഗ് സർവകലാശാല), മരിയ സി ലോ ബ്യൂ (ബാരി സർവകലാശാല, ഇറ്റലി) എന്നിവരാണ് പഠനം ക്രോഡീകരിച്ചത്.

‘വോട്ടർമാരുടെ പൊതു പിന്തുണയ്ക്ക് പകരം പൊതു ഫണ്ടുകളുടെ അനൗപചാരികവും പ്രത്യേകവുമായ വിതരണം’ എന്നാണ് ക്ലയന്റലിസത്തെ പഠനം നിർവചിക്കുന്നത്. വ്യാപകമായ ‘വോട്ട് വാങ്ങലി‘ലെ വർധനവ് സൂചിപ്പിക്കുന്നത് ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യം കാലക്രമേണ നശിക്കുന്നു എന്നാണ്. വോട്ട് വാങ്ങൽ രീതികളുടെ കാര്യത്തിൽ ദക്ഷിണേഷ്യയാണ് ഏറ്റവും മോശം പ്രകടനം നടത്തുന്ന പ്രദേശങ്ങളിലൊന്ന്. 2010 മുതൽ ക്ലയന്റലിസത്തിൽ ഇന്ത്യയുടെ സ്കോർ ഗണ്യമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. 2010ൽ 0.5 ആയിരുന്നത് 2021 ആയപ്പോഴേക്കും 0. 54 ൽ എത്തി. ഇത് വോട്ട് വാങ്ങൽ രീതികളുടെ വർധനവുമായി ബന്ധപ്പെട്ടതാണെന്ന് സെൻ പറയുന്നു. ഇത് ജനാധിപത്യത്തിന് ഹാനികരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Eng­lish Sum­ma­ry: Vote-buy­ing encourages
You may also like this video

Exit mobile version