Site iconSite icon Janayugom Online

വി എസ്സ്: സംശുദ്ധ രാഷ്ട്രീയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ആദര്‍ശശാലി; കെ പി രാജേന്ദ്രന്‍

അശരണരും ആലംബഹീനരുമായ സാധാരണക്കാരേയും തൊഴിലാളികളേയും സംഘടിപ്പിച്ചു കൊണ്ട് താഴേത്തട്ടില്‍ നിന്നും വളര്‍ന്ന് വന്ന ജനകീയനും ഉത്തമ കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്നു വി എസ് അച്യുതാനന്ദനെന്ന് എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ അനുശോചന കുറിപ്പിൽ പറഞ്ഞു. തീഷ്ണതയാര്‍ന്ന പോരാട്ട വീര്യവും ത്യാഗോജ്ജ്വലതയും ചേര്‍ന്ന് വാര്‍ത്തെടുത്ത പോരാളിയും രാഷ്ട്രീയ ഭേദമെന്യേ കേരള ജനതയുടെയാകെ പ്രീതിയാര്‍ജ്ജിക്കാന്‍ കഴിഞ്ഞ നേതാവുമായിരുന്നു അദ്ദേഹം. നിയമസഭാംഗം, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി, ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ എന്നീ നിലകളിലെല്ലാം അദ്ദേഹം ജനങ്ങൾക്ക് വേണ്ടി ശ്രദ്ധേയമായ പ്രവർത്തനമാണ് നടത്തിയത്.

ജനപ്രതിനിധിയെന്ന നിലയില്‍ നിയമസഭക്കകത്തും പുറത്തും ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വരാന്‍ അദ്ദേഹം എന്നും അതീവ ജാഗ്രതയും താല്‍പ്പര്യവും പ്രകടിപ്പിച്ചിരുന്നു. കര്‍ഷകാത്മഹത്യ, കര്‍ഷകരും കാര്‍ഷികമേഖലയും നേരിടുന്ന പ്രതിസന്ധികള്‍, പാരിസ്ഥിതിക പ്രശ്നങ്ങള്‍, ആദിവാസികളുടേയും പിന്നോക്ക വിഭാഗങ്ങളുടേയും പ്രശ്നങ്ങള്‍ എന്നിങ്ങനെ സമൂഹത്തിലെ സമസ്ത മേഖലകളിലും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ എന്നും ഓര്‍മ്മിക്കപ്പെടും. വിഎസിന്റെ വേർപാട് തൊഴിലാളി വർഗ്ഗത്തിന് തീരാ നഷ്ടമാണ്. കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തുന്നതിൽ മുഖ്യ പങ്കു വഹിച്ച അദ്ദേഹത്തിന്റെ വേർപാട് ഇടതുപക്ഷ പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണ്.

Exit mobile version