Site icon Janayugom Online

വാഗ്നർ ഗ്രൂപ്പ് മേധാവി യെവ്ജെനി പ്രിഗോഷിൻ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു ;സ്ഥിരീകരിച്ച് റഷ്യൻ അധികൃതർ

വാഗ്നർ ഗ്രൂപ്പ് മേധാവി യെവ്ജെനി പ്രിഗോഷിൻ വിമാനാപകടത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് റഷ്യൻ അധികൃതർ. റഷ്യയുടെ അന്വേഷണ സമിതി മൃതദേഹങ്ങൾ ജനിതക പരിശോധന നടത്തിയാണ് സ്ഥിരീകരണം നടത്തിയിരിക്കുന്നത്. ബുധനാഴ്ചയാണ് സ്വകാര്യവിമാനം തകർന്നുവീണ് അപകടമുണ്ടായത്. റഷ്യൻ തലസ്ഥാനമായ മോസ്കോയ്ക്കും സെൻ്റ്പീറ്റേഴ്സ്ബർഗിനുമിടയിലാണ് അപകടം നടന്നത്. വിമാനത്തിലുണ്ടായിരുന്ന 10 പേരുടേയും പേരുവിവരങ്ങൾ റഷ്യയുടെ ഏവിയേഷൻ ഏജൻസി പുറത്തുവിട്ടിരുന്നു. ഇക്കൂട്ടത്തിൽ പ്രിഗ്രോഷിന്റേയും അദ്ദേഹത്തിന്റെ വലംകൈ ആയ ദിമിത്ര ഉത്കിന്റേയും പേരുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം നടത്തിയ ജനിതക പരിശോധനയിൽ മരിച്ച 10 പേരേയും സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനത്തിലെ 10 പേരുടേയും പട്ടികയുമായി യോജിക്കുന്നതാണ് പുറത്തുവന്ന പരിശോധനാ ഫലം. പ്രസിഡന്റ് പുടിൻ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ ടിവിയിലൂടെ അനുശോചനം അറിയിച്ചു. ‘ഗുരുതരമായ തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിലും പ്രിഗോഷിൻ പ്രഗത്ഭനായ ബിസിനസുകാരനായിരുന്നു’ എന്നു പറ‍ഞ്ഞു. എന്നാൽ പ്രിഗോഷിന്റെ മരണത്തിൽ പുടിനെ വിമർശിച്ച് ലോകരാജ്യങ്ങൾ രംഗത്തുവന്നിരുന്നു.

ഭരണകൂടത്തെ അട്ടമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പുട്ടിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പ്രിഗോഷിന്റെ കൊലപാതകമുണ്ടായതെന്ന് ആരോപണം ഉയർന്നു. വിമാനാപകടത്തിൽ റഷ്യയുടെ പങ്കിനെക്കുറിച്ച് നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ റഷ്യൻ അധികാരികൾ അതിനെ എതിർത്ത് രംഗത്തുവന്നു.

Eng­lish sum­ma­ry; Wag­n­er Group chief Yevge­ny Prigoshin killed in plane crash, Russ­ian offi­cials confirm
you may also like this video;

Exit mobile version