വാളയാറിൽ ഇതര സംസ്ഥാന തൊഴിലാളിയായ രാം നാരായണനെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസിൽ പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം വ്യക്തമാക്കുന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് പുറത്ത്. അറസ്റ്റിലായ അഞ്ച് പ്രതികളിൽ നാലുപേർ ബിജെപി അനുഭാവികളാണെന്നാണ് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത്. രാം നാരായണൻ ബംഗ്ലാദേശിയാണോ എന്ന് ചോദിച്ചാണ് ആർഎസ്എസ് പ്രവർത്തകരുടെ നേതൃത്വത്തിൽ മർദിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നിൽ ഇത്തരം സംശയങ്ങളുണ്ടോ എന്ന് ഗൗരവമായി പരിശോധിക്കുമെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാർ അറിയിച്ചു. കേസ് അന്വേഷിക്കുന്നതിനായി പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി എം ഗോപകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിക്കാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല.
പ്രതികൾക്കെതിരെ എസ്‌സി/എസ്ടി അതിക്രമ നിരോധന നിയമം ഉൾപ്പെടെയുള്ള കൂടുതൽ വകുപ്പുകൾ ചേർക്കും. പിടിയിലായവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നും കൂടുതൽ പേർ ആൾക്കൂട്ട ആക്രമണത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. നിലവിൽ ഒളിവിലുള്ള പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി. രാം നാരായണന്റെ തലയ്ക്കും മുതുകിനും ക്രൂരമായി മർദനമേറ്റതായും മരണം ആൾക്കൂട്ട ആക്രമണം മൂലമാണെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

