Site iconSite icon Janayugom Online

നീർനായയും കാട്ടുപന്നിയും അപ്പർ 
കുട്ടനാട്ടിൽ കർഷകർക്ക് ഭീഷണി

അപ്പർകുട്ടനാട്ടിൽ നീർനായയും കാട്ടുപന്നിയും വിളയ്ക്കും കർഷകർക്കും ഭീഷണിയാകുന്നു. കർഷകർ പാടത്തുപോയാൽ ശ്രദ്ധിക്കണമെന്ന് വാട്സ് ആപ്പ് നിർദേശം. നെൽക്കൃഷി വിളവെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കേ അപ്പർ കുട്ടനാട്ടിലെ വീയപുരം കൃഷിഭവൻ പരിധിയിൽപ്പെട്ട വെട്ടിപ്പുതുക്കരി, മുപ്പായിക്കേരി മുട്ടും പാടം എന്നിവിടങ്ങളിലാണ് നീർനായയുടെയും കാട്ടുപന്നിയുടെയും ഉപദ്രവം കണ്ടെത്തിയത്. ഇതേത്തുടർന്ന് കർഷകർ ഒറ്റയ്ക്ക് പാടശേഖരത്തിൽ പോകരുതെന്ന് പാടശേഖര ഭാരവാഹികൾ പാടശേഖര വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ സന്ദേശം നൽകിയിട്ടുണ്ട്. 

വിളവെത്താറായ നെല്ലിലൂടെ ഓടിമറയുന്നതിനാൽ ഇവയുടെ സാന്നിദ്ധ്യം എവിടെയെന്ന് മനസിലാക്കാൻ പ്രയാസം നേരിടുകയാണ്. തേറ്റയുള്ള വലിയ പന്നിയുടെ ആക്രമണം കർഷകർക്ക് ഏൽക്കാനും സാധ്യത ഏറെയുണ്ട്. ഏതാനം ദിവസം മുമ്പ് പായിപ്പാട് കല്ലേലി പത്ത് കോളനിയ്ക്ക് സമീപം 50 കിലോഗ്രാം തൂക്കം വരുന്ന കാട്ടുപന്നിയെ വെടിവെച്ചു കൊന്നിരുന്നു. പായിപ്പാട് കല്ലേലി പത്ത് കോളനിയ്ക്ക് സമീപം കണ്ടെത്തിയ പന്നി മിന്നിമറഞ്ഞ് പോയെങ്കിലും നെൽവയലിലൂടെ രക്ഷപെട്ട് പായിപ്പാട് ജലോത്സവ പവലിയന് സമീപത്തെ പുരയിടത്തിലെ കുറ്റിക്കാട്ടിലാണ് കണ്ടെത്തിയത്. ഇതേത്തുടർന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എ ഷാനവാസിന്റെ നിർദേശത്തെ തുടർന്ന് റാന്നിയിൽ നിന്നും വനം വകുപ്പ് ഉദ്ദ്യോഗസ്ഥർ സ്ഥലത്തെത്തി വെടിവെച്ച് കൊല്ലുകയും സമീപത്ത് തന്നെ കുഴിച്ചു മൂടുകയും ചെയ്തിരുന്നു. 

ഒറ്റപ്പെട്ടല്ല, കൂട്ടമായി എത്താനാണ് സാധ്യതയെന്ന് ബന്ധപ്പെട്ടവർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ ദിവസങ്ങൾക്കുള്ളിൽ കാട്ടുപന്നിയെ വീണ്ടും കണ്ടെത്തുകയും മാന്നാറിൽ വെച്ച് സ്കൂട്ടർ യാത്രക്കാരൻ ആക്രമത്തിൽ ഗുരുതര പരിക്ക് ഏൽക്കുകയും ചെയ്തിരുന്നു. കാട്ടുപന്നിയും നീർനായയും ഒളിക്കാനുള്ള സ്ഥലമായി പാടശേഖരം കണ്ടെത്തി യിരിക്കുകയാണ്. അപ്പർ കുട്ടനാട്ടിലെ തെക്കൻ മേഖലകളിലാണ് ഇവയുടെ ഉപദ്രവം അധികമായി കണ്ടുവരുന്നത്. വിളവെത്താറായ പാടശേഖരങ്ങളിൽ കർഷകർ എത്താറുണ്ട്. ഇവ പതിയിരുന്നാക്രമിക്കുമെന്ന ഭയത്തിൽ കൂട്ടംചേർന്നാണ് കർഷകർ പാടശേഖരങ്ങളിൽ എത്തുന്നത്. കാട്ടുപന്നികൾ കുറ്റിക്കാടുകളിൽ മറയുമ്പോൾ നീർനായകൾ ജലാശയങ്ങളിലാണ് അഭയംതേടുന്നത്.
കുളിക്കാനും വസ്ത്രം കഴുകാനും ഇറങ്ങുന്നവർ ആക്രമണം ഭയന്ന് ഒറ്റയ്ക്ക് ജലാശയങ്ങളിൽ എത്താറില്ല. കർഷകർക്കും കൃഷിക്കും ഭീഷണിയാകുന്ന നീർനായ, കാട്ടുപന്നി എന്നിവയുടെ ഉപദ്രവത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ പഞ്ചായത്തും ബന്ധപ്പെട്ട വകുപ്പുകളും നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. 

Exit mobile version