Site icon Janayugom Online

ജലനിരപ്പ് കുറയുന്നു; ജലസംഭരണികളിൽ 54 ശതമാനം മാത്രം

സംസ്ഥാനത്തെ ജലാശയങ്ങളിൽ ജലനിരപ്പ് ഗണ്യമായി കുറഞ്ഞു. 2241.49 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാവശ്യമായ ജലമാണ് ജലസംഭരണികളിൽ ആകെ അവശേഷിക്കുന്നത്. ശതമാനക്കണക്കിൽ ജലാശയങ്ങളിലെ ആകെ ജലശേഖരം 54 മാത്രമേ വരൂ. കഴിഞ്ഞ അ‍ഞ്ച് വർഷത്തിനിടെ ഇതേ കാലയളവിലെ ഏറ്റവും കുറഞ്ഞ ജലശേഖരം രേഖപ്പെടുത്തിയതും ഈ വർഷമാണ്. മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ജലശേഖരത്തിൽ 509.451 ദശലക്ഷം യൂണിറ്റിന്റെ കുറവുമുണ്ട്. 

വൈദ്യുതോൽപ്പാദന കേന്ദ്രമായ ഇടുക്കിയിലെ ഇന്നലത്തെ ജലനിരപ്പ് 2353.46 അടിയായി കുറഞ്ഞു. ഇത് ഡാമിന്റെ പരമാവധി സംഭരണ ശേഷിയുടെ 49 ശതമാനമാണ്. സംസ്ഥാനത്ത് ചൂട് അസഹനീയമായതോടെ വൈദ്യുതോപഭോഗം കുതിക്കുകയും ആനുപാതികമായി വൈദ്യുതോൽപ്പാദനം കൂട്ടേണ്ടിയും വന്നതാണ് ഡാമുകളിലെ ജലനിരപ്പ് കുത്തനെ കുറയാനിടയാക്കിയത്. ഇന്നലെ സംസ്ഥാനത്തെ വൈദ്യുതോപഭോഗം ഈ വർഷത്തെ റെക്കോർഡായ 85.3336 ദശലക്ഷം യൂണിറ്റ് പിന്നിടുകയും ചെയ്തു. 

ഇന്നലെ സംസ്ഥാനത്തിന് ആവശ്യമായി വന്ന വൈദ്യുതിയിൽ 63.1896 ദശലക്ഷം യൂണിറ്റും പുറമേ നിന്ന് എത്തിച്ചതാണ്. ആഭ്യന്തര വൈദ്യുതോൽപ്പാദനവും 22.144 ദശലക്ഷം യൂണിറ്റായി ഉയർത്തേണ്ടിയും വന്നു. ഇതിൽ 9.931 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും ഇടുക്കി മൂലമറ്റം പവർ ഹൗസിൽ നിന്നുമാണ് ഉൽപ്പാദിപ്പിച്ചത്. ശബരിഗിരിയിൽ നിന്ന് 4.3551 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും ഉൽപ്പാദിപ്പിച്ചു. അതേസമയം കടുത്ത ചൂടിനൊപ്പം എസ്എസ്എൽസി പരീക്ഷ കൂടി അടുത്തിരിക്കെ വൈദ്യുതോപഭോഗം പിടിച്ചുനിർത്തുന്നതും കെഎസ്ഇബിക്ക് വെല്ലുവിളിയാകും. മുൻ വർഷം സംസ്ഥാനത്ത് രേഖപ്പെടുത്തിയ 92.8819 ദശലക്ഷം യൂണിറ്റ് ഉപഭോഗമാണ് നിലവിലെ റെക്കോർഡ്. സംസ്ഥാനത്തെ മറ്റ് പ്രധാന ജലാശയങ്ങളായ പമ്പയിൽ 56 ശതമാനമാണ് ജലശേഖരം. ഷോലയാറിൽ 89ഉം ഇടമലയാർ49, കുണ്ടള 94, മാട്ടുപ്പെട്ടി 83, കുറ്റ്യാടി 53, പൊന്മുടി 54, നേര്യമംഗലം 56, ലോവർ പെരിയാർ 71 ശതമാനം എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ ജലനിരപ്പ്.

Eng­lish Summary;The water lev­el drops; Only 54 per­cent of water reservoirs

You may also like this video

Exit mobile version