പുനസംഘടനയിൽ പ്രതിഷേധിച്ച് വയനാട് ബിജെപിയിൽ (BJP) കൂട്ട രാജി. ബത്തേരി നിയോജക മണ്ഡലം കമ്മറ്റി രാജിവെച്ചു. ബിജെപി ജില്ലാ കമ്മറ്റി ഓഫിസ് ഉദ്ഘാടനത്തിന് ഇന്ന് കേന്ദ്രമന്ത്രി ഉൾപ്പടെ ജില്ലയിൽ എത്താനിരിക്കെയാണ് രാജി. പ്രസിഡന്റ് കെ ബി മദൻലാൽ ഉൾപ്പെടെ പതിമൂന്നംഗ മണ്ഡലം കമ്മറ്റിയാണ് രാജിവെച്ചത്. പുതിയ ജില്ലാ അധ്യക്ഷനെ ഏകപക്ഷീയമായി തിരഞ്ഞെടുത്തതിൽ പ്രതിഷേധിച്ചാണ് രാജി. പല വിധത്തിൽ ആരോപണവിധേയരായവരാണ് പുതിയ നേതൃത്വത്തിലെന്നും രാജിവെച്ചവർ പരാതിപ്പെടുന്നു.
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ കണ്ടെത്തുകയോ പരിഹാരം നിർദ്ദേശിക്കുകയോ ചെയ്യാതെയാണ് ഇപ്പോൾ പുനസംഘടന നടപ്പാക്കിയതെന്നാണ് ഒരു വിഭാഗം ഉന്നയിക്കുന്നത്. ഭാരവാഹി പട്ടികയിൽ സ്വന്തം ഇഷ്ടക്കാരെ തിരുകി കയറ്റുന്ന നിലയാണ് ഇപ്പോഴുണ്ടായതെന്നും പരാതി ഉയർന്നിട്ടുണ്ട്. നേതൃത്വത്തിനെതിരെ വിമർശനമുന്നയിച്ചവരെ പ്രതികാര ബുദ്ധിയോടെ മാറ്റി നിർത്തിക്കൊണ്ടാണ് ഇപ്പോൾ പുതിയ ഭാരവാഹികളെ നിശ്ചയിച്ചതെന്നാണ് പരക്കെയുള്ള ആക്ഷേപം.
തിരഞ്ഞെടുപ്പ് കണക്കുകൾ ആവശ്യപ്പെട്ട ജെ ആർ പത്മകുമാറിനെ ട്രഷറർ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. ബത്തേരി കോഴക്കേസിൽ സുരേന്ദ്രനൊപ്പം നിൽക്കാത്ത പേരിലാണ് സജി ശങ്കറിനെ വയനാട് ജില്ലാ പ്രസിഡണ്ട് സ്ഥാനത്തുനിന്ന് നീക്കിയത്. തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ പേരിൽ പല ജില്ലകളിലും അധ്യക്ഷൻമാരെ മാറ്റിയപ്പോൾ ഏറ്റവും മോശം പ്രകടനം കാഴ്ച വച്ച തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളെ നടപടിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി കൃഷ്ണദാസ് പക്ഷം കേന്ദ്ര നേതൃത്വത്തിന് പരാതി നൽകാനൊരുങ്ങുന്നുണ്ട്.
English Summary: Mass resignation from Wayanad BJP