Site iconSite icon Janayugom Online

വയനാടിന്റെ പുനര്‍ നിര്‍മ്മാണം: കേന്ദ്രം അനുവദിച്ച തുക അപര്യാപ്തമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍

ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാടിന്റെ പുനര്‍ നിര്‍മ്മാണത്തിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുക അപര്യാപ്തമാണെന്ന് ധനമന്ത്രി കെ എന്‍ ബാലാഗോപാല്‍. സംസ്ഥാനം ആവശ്യപ്പെട്ടാലും വളരെ കുറഞ്ഞ തുകയാണ് അനുവദിച്ചത്. ഇത് കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയാണെന്ന് വ്യക്തമാക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

വയനാടിന്റെ പുനർനിർമ്മാണത്തിനായി വിശദമായ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനം 2321 കോടി രൂപയാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. എന്നാൽ അനുവദിച്ചിരിക്കുന്ന തുക പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് തികയില്ലെന്ന് മാത്രമല്ല, വളരെ കുറവുമാണ്. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് ചുരൽമലയിലേത്. എന്നിട്ടും ദുരന്തത്തിന്റെ ഗൗരവം ഉൾക്കൊള്ളാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ല എന്നത് ഖേദകരമാണ്. മറ്റു സംസ്ഥാനങ്ങൾക്ക് അവർ ആവശ്യപ്പെട്ട തുക അതേപടി അനുവദിച്ചപ്പോൾ കേരളത്തോട് മാത്രം അവഗണന കാണിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.നിരന്തരമായ ആവശ്യങ്ങൾക്കൊടുവിലും, ഹൈക്കോടതിയിൽ കേസ് വരികയും കോടതി ഇടപെടുകയും ചെയ്തതിന് ശേഷമാണ് ഇങ്ങനെയൊരു സഹായം നൽകാൻ കേന്ദ്ര സർക്കാർ തയ്യാറായതെന്നതും ഒരു വസ്തുതയാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിയും മറ്റ് കേന്ദ്ര സംഘങ്ങളും കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവരും ദുരന്തസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തിയതാണ്. എന്നിട്ടും വിഷയത്തിൽ ആത്മാർത്ഥമായ ഒരു പ്രതികരണം കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.കേന്ദ്ര സഹായം കാത്തുനിൽക്കാതെ സംസ്ഥാന സർക്കാർ വലിയ തോതിലുള്ള പുനരധിവാസ പ്രവർത്തനങ്ങൾ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. സ്ഥലം വാങ്ങി വീടുകൾ നിർമ്മിച്ചു നൽകുന്നതുൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ദുരന്തബാധിതരുടെ തൊഴിലും വരുമാനവും നഷ്ടപ്പെട്ട സാഹചര്യത്തിൽ, ടൂറിസം മേഖല ഉൾപ്പെടെയുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തി അവർക്ക് ഭാവിയിൽ വരുമാനം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുന്നുണ്ടെന്നും മന്ത്രി കെഎൻ ബാലഗോപാൽ വ്യക്തമാക്കി. പുനരധിവാസ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും സർക്കാർ തയ്യാറല്ലെന്നും മന്ത്രി ബാലഗോപാല്‍ പറഞ്ഞു.

Exit mobile version