Site iconSite icon Janayugom Online

വയനാട് ദുരന്തം; മരണസംഖ്യ 200 കടന്നു

വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നായി മാറുകയാണ്. മുണ്ടക്കൈ, ചൂരല്‍മല, അട്ടമല പ്രദേശങ്ങളില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലിലെ മരണ സംഖ്യ 200 ആയി. മൂന്ന് മണിവരെയുള്ള കണക്കുകള്‍ പ്രകാരമാണ് മരണ സംഖ്യ ഇരുന്നൂറ് കടന്നത്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 225 പേരെ കണ്ടെത്താനുണ്ട്. തിരിച്ചിലിന് മുണ്ടക്കൈ മേഖലയില്‍ മണ്ണുമാന്തിയന്ത്രങ്ങള്‍ ഉള്‍പ്പെടെ എത്തിച്ചതോടെയാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 148 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. ഓരോ മണിക്കൂറിലും മരിച്ചവരുടെ എണ്ണം ഉയരുകയാണ്. മരിച്ചവരില്‍ 84 പേരെ മാത്രമാണ് തിരിച്ചറിഞ്ഞത്.

മുണ്ടക്കൈയിൽ 150 വീടുകളിൽ ആളുകൾ താമസം ഉണ്ടായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. വീടുകളിൽ കുടുങ്ങി പോയവരെ മാറ്റനും കണ്ടെത്താനുമുള്ള ശ്രമങ്ങൾ തുടരുകയാണ്. സമീപത്തുള്ള എസ്റ്റേറ്റുകളിൽ ഇപ്പോഴും ആളുകൾ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. ഇന്ന് രാവിലെ സൈന്യം ഈ മേഖലയിൽ ഹെലികോപ്റ്ററിൽ അവശ്യ വസ്തുക്കൾ എത്തിച്ച് നല്‍കിയിരുന്നു.
പോത്തുകല്ലിൽനിന്ന് മാത്രം ഇതുവരെ 67 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 143 മൃതദേഹങ്ങൾ ഇതുവരെ പോസ്റ്റുമോര്ർട്ടം ചെയ്തു. നടപടികൾ വേഗത്തിലാക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. 89 പേരെയാണ് ഇതുവരെ തിരിച്ചറിയുന്നത്.

ഔദ്യോഗിക കണക്കനുസരിച്ച് ചൂരൽമലയിൽ മാത്രം 20 പേരെ കാണാനുണ്ടെന്നാണ് പറയുന്നത്. മൂവായിരത്തിലധികം പേർ ക്യാമ്പുകളിലുമുണ്ട്. 98 പേരെ കാണാതായിട്ടുണ്ടെന്നാണ് സർക്കാരിന്റെ കണക്കുകള്‍. ഇത് കുറയാനുള്ള സാധ്യതകളുണ്ടെന്നാണ് റവന്യു മന്ത്രി കെ രാജൻ വ്യക്തമാക്കി. 486 പേരെയാണ് ദുരന്ത ബാധിത മേഖലയില്‍ നിന്ന് രക്ഷപ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ 200ലധികം പേരെ കാണാതായിട്ടുണ്ടെന്നാണ് ക്യാമ്പുകളിലുള്ളവർ പറയുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളില്ല. ജില്ലാ ഭരണകൂടത്തെ ഈ വിവരം ക്യാമ്പിലുള്ളവർ പറയുന്നത്. അട്ടമലയിൽ നിന്ന് 30 ഓളം ഇതര സംസ്ഥാനക്കാരെ രക്ഷപ്പെടുത്തി. 150 പേരാണ് ഇവിടെ കുടുങ്ങിക്കിടന്നത്. മുണ്ടക്കൈയിലുള്ള അൻപതോളം വീടുകള്‍ പൂർണമായും ഇല്ലാതായതാണ് വിവരം. കാലാവസ്ഥ പ്രതികൂലമായതിനാല്‍ രക്ഷാപ്രവർത്തനത്തിന് കനത്ത വെല്ലുവിളി നേരിടുന്നുണ്ട്.

Eng­lish Sum­ma­ry: Wayanad Tragedy; The death toll has crossed 200 and 191 peo­ple are missing
You may also like this video

Exit mobile version